പുത്തൂർ ∙ അത്യാധുനിക രീതിയിൽ നവീകരിക്കുന്നതിനു 2.84 കോടി രൂപ വകയിരുത്തിയ പുത്തൂർ മത്സ്യച്ചന്തയുടെ നവീകരണത്തിനു മുന്നോടിയായി നിലവിലെ ചന്ത അടയ്ക്കാനും ഓണം കഴിഞ്ഞു ചന്തയുടെ പ്രവർത്തനം താൽക്കാലിക സ്ഥലത്തേക്കു മാറ്റാനും പഞ്ചായത്തു കമ്മിറ്റിയിൽ തീരുമാനം. ഓണം വരെ നിലവിലെ ചന്തയിൽ പ്രവർത്തിക്കാൻ അവസരം നൽകണമെന്നു വ്യാപാരികൾ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് ഉത്രാടം വരെ പ്രവർത്തിക്കാനും ഉത്രാടച്ചന്ത സമാപിക്കുന്നതോടെ ചന്ത അടയ്ക്കാനും ആണ് തീരുമാനം എന്നു . കുളക്കട പഞ്ചായത്ത് പ്രസിഡന്റ് പി.ടി.ഇന്ദുകുമാർ പറഞ്ഞു.ഓണം കഴിഞ്ഞു ചന്ത പ്രവർത്തിക്കുന്നത് മണ്ഡപത്തിനു കിഴക്ക് കണിയാപൊയ്ക ചിറയിലേക്കുള്ള റോഡരികിലെ സ്വകാര്യ പുരയിടത്തിലായിരിക്കും.
ഇവിടെ 10 ലക്ഷത്തിലേറെ രൂപ ചെലവിട്ട് ഷെഡുകളും വൈദ്യുതീകരണവും പ്ലമിങ് ജോലികളും പൂർത്തിയാക്കി ശുചിമുറി ഉൾപ്പെടെ നിർമിച്ചിട്ടുണ്ട്.എന്നാൽ മുൻ വശത്തെ കോൺക്രീറ്റിങ്, മലിനജലം സംഭരിക്കാനുള്ള ടാങ്ക് തുടങ്ങിയവ ഇനിയും പൂർത്തിയായിട്ടില്ല. സ്ഥലത്തിന്റെ ഒരു ഭാഗം മറയ്ക്കേണ്ടതുമുണ്ട്. ഈ പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാകുമോ എന്ന ആശങ്ക നില നിൽക്കുന്നുണ്ട്. പക്ഷേ ആശങ്കയ്ക്ക് അടിസ്ഥാനം ഇല്ലെന്നും ചന്ത മാറ്റുന്നതിനു മുൻപ് തന്നെ ബാക്കി പണികൾ പൂർത്തിയാക്കുമെന്നും പ്രസിഡന്റ് വ്യക്തമാക്കി.സ്ഥലം എംഎൽഎ കൂടിയായ മന്ത്രി കെ.എൻ.ബാലഗോപാലിന്റെ പ്രത്യേക താൽപര്യമാണ് ചന്ത നവീകരണ പദ്ധതിക്കു വഴി തുറന്നത്. പോയ വർഷം ജൂലൈയിൽ ആണ് പദ്ധതി പ്രഖ്യാപിച്ചത്. തീരദേശ വികസന കോർപറേഷനാണു നിർമാണച്ചുമതല