ദേശാടനപ്പക്ഷികൾ വരവായി
Mail This Article
കൊല്ലം ∙ വർഷത്തിലൊരിക്കൽ അതിർത്തി കടന്നെത്തുന്ന ദേശാടനപ്പക്ഷികളുടെ വരവ് ആരംഭിച്ചു. വെള്ളനാതുരത്ത്, പരവൂർ പൊഴിക്കര തുടങ്ങിയ തീരപ്രദേശങ്ങളിൽ പക്ഷികൾ എത്തി. വടക്കേ അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിൽ നിന്നുള്ള തിരക്കാട, കല്ലുരുട്ടിക്കാട (വടക്കേ അമേരിക്ക), കടൽ മണ്ണാത്തി (കിഴക്കൻ യൂറോപ്പ്), മംഗോളിയൻ മണൽക്കോഴി , ചാരമണൽക്കോഴി, വാൾകൊക്കൻ, മണലൂതി, തെറ്റികൊക്കൻ തുടങ്ങിയ പക്ഷികൾ ആണ് എത്തിയതെന്നു പക്ഷി നിരീക്ഷകനായ അമ്പാടി സുഗതൻ പറഞ്ഞു.
ഹിമാലയൻ മേഖലയിൽ നിന്നുള്ള ഇളംപച്ച പൊടിക്കുരുവിയും എത്തിത്തുടങ്ങി.അടുത്ത മാസത്തോടെ ജില്ലയിലെ മറ്റു ദേശാടന പക്ഷി സങ്കേതങ്ങളായ ചാത്തന്നൂർ പോളച്ചിറ ഏല, അഷ്ടമുടിക്കായൽ. കാരാളി ചതുപ്പ്, കൊല്ലം – തിരുവനന്തപുരം ജില്ലകളുടെ അതിർത്തിയായ അരിപ്പ എന്നിവിടങ്ങളിൽ ആയിരക്കണക്കിനു ദേശാടനക്കിളികളും എത്തും. ഒക്ടോബർ മുതൽ മാർച്ച് വരെയാണ് ദേശാടന പക്ഷികൾ എത്തുന്നത്.കഴിഞ്ഞ വർഷം ഒക്ടോബറിൽ കനത്ത മഴ ആയിരുന്നതിനാൽ വളരെ കുറച്ചു ദേശാടന പക്ഷികൾ മാത്രമാണ് എത്തിയത്.
ഇത്തവണ വടക്കൻ ജില്ലകളിലാണ് ആദ്യം തീരദേശ പക്ഷികൾ എത്തിയത്. ‘കേരള ബീച്ച് കോംബിങ്’ എന്ന പേരിൽ തിരുവനന്തപുരം മുതൽ കാസർകോട് വരെ കടൽത്തീരത്ത് പക്ഷി നിരീക്ഷകർ മാസത്തിൽ ഒരു ദിവസം നിരീക്ഷണം ആരംഭിച്ചു. കഴിഞ്ഞ 28ന് നടത്തിയ നിരീക്ഷണത്തിൽ ഒട്ടേറെ പക്ഷികളെ കണ്ടെത്താനായി. ജില്ലയിൽ പക്ഷി നിരീക്ഷകരുടെ കൂട്ടായ്മയായ കൊല്ലം ബേർഡ്സ് ബറ്റാലിയൻ ആണ് നിരീക്ഷണ, സർവേ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.