സ്ത്രീകളടക്കമുള്ളവരെ വീടുകയറി ആക്രമിച്ച സംഭവം: യുവാവ് അറസ്റ്റിൽ
Mail This Article
പുനലൂർ ∙ സ്ത്രീകളെ ഹെൽമറ്റു കൊണ്ട് അടിച്ചു പരുക്കേൽപിക്കുകയും വീടുകയറി ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ. പുനലൂർ അഷ്ടമംഗലം മനു ഭവനിൽ അനു മോഹനാ (28)ണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം 4 മണിയോടെ അഷ്ടമംഗലത്താണ് സംഭവം.അഷ്ടമംഗലം സ്വദേശികളും അയൽവാസികളുമായ ഗിരിജ, ശരണ്യ, സുശീല, സുധർമ എന്നിവരെയും അയൽവാസി അനിൽകുമാറിനെയുമാണ് അനു മോഹൻ ആക്രമിച്ചത്.
അനിൽകുമാറിന്റെ കൈത്തണ്ടയിൽ കടിയേറ്റിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. പെൺകുട്ടി അടുപ്പം കാണിക്കാത്തതിന് അയൽവാസികളായ സ്ത്രീകളാണ് കാരണക്കാരെന്ന തെറ്റിദ്ധാരണയിലാണ് അക്രമം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.വീട്ടിൽ അതിക്രമിച്ചു കടന്ന പ്രതി ഗിരിജയെ മുടിക്കു കുത്തിപ്പിടിച്ച് വലിച്ചിഴയ്ക്കുകയും കല്ലുകൊണ്ട് ഇടിച്ചു പരുക്കേൽപിക്കുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു. ഇവിടെ നിന്ന് പുറത്തിറങ്ങി അയൽവാസികളായ ശരണ്യയേയും ഇവരുടെ ഭർതൃമാതാവ് സുശീലയേയും അയൽവാസിയായ സുധാമണിയേയും ഹെൽമറ്റു കൊണ്ട് തലങ്ങും വിലങ്ങും മർദിച്ചതായും പറയുന്നു.
ഇവരുടെ നിലവിളി കേട്ട് എത്തിയപ്പോഴാണ് അനിൽകുമാറിനെ മർദിച്ചത്. മർദനമേറ്റവർ പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പുനലൂർ ഡിവൈഎസ്പി വിനോദിനു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് യുവാവ് പിടിയിലായത്. പുനലൂർ സ്റ്റേഷൻ ഓഫിസർ ടി.രാജേഷ്‌കുമാർ, എസ്ഐ മാരായ ഹരീഷ്, ജീസ് മാത്യു, രാജശേഖരൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.