ADVERTISEMENT

ചവറ∙ ചവറ, പന്മന മേഖലകളിൽ കിഴക്കൻ പ്രദേശത്തു നിന്നു ഗ്രാമീണ റോഡുകളിലൂടെ സർവീസ് നടത്തിയിരുന്ന കെഎസ്ആർടിസി സർവീസുകൾ നിർത്തിയതോടെ പ്രദേശത്തു യാത്രാദുരിതം രൂക്ഷം. കൊല്ലം, കരുനാഗപ്പള്ളി ഡിപ്പോകളിൽ നിന്നു സർവീസ് നടത്തിയിരുന്ന ബസുകൾ കിഴക്കൻ മേഖലകളിലുള്ളവർക്ക് ആശ്വാസമായിരുന്നു. കോയിവിള, മുകുന്ദപുരം തുടങ്ങിയ കിഴക്കൻ പ്രദേശങ്ങളിലേക്കും അവിടെ നിന്നുള്ളവർക്കു ദേശീയപാതയിലേക്കും എത്താനും ഫലപ്രദമായിരുന്നു കൊല്ലം–തട്ടാശ്ശേരി–മുകുന്ദപുരം, കൊല്ലം–തട്ടാശ്ശേരി–കൊട്ടുകാട്–പടിഞ്ഞാറേകല്ലട സർവീസുകൾ. ഇതു നിർത്തിയിട്ട് വർഷങ്ങളായി.

ഈ ഭാഗത്തു ദേശീയപാതയിൽ നിന്നു കൊട്ടുകാടു വരെ സഞ്ചരിക്കുന്നവർക്ക് ഓട്ടോയാണ് ആശ്രയം. കരുനാഗപ്പള്ളി ഡിപ്പോയിൽ നിന്നും കൊല്ലത്തു നിന്നും ഇടപ്പള്ളിക്കോട്ട, പന്മന ആശ്രമം വഴി സർവീസ് നടത്തിയിരുന്നു കെഎസ്ആർടിസി ബസുകളും ഏറെക്കാലമായി നിലച്ചിരിക്കുകയാണ്.  കായംകുളത്ത് നിന്നു ശങ്കരമംഗലം വഴി കിഴക്കോട്ട് പടപ്പനാൽ വരെ സർവീസ് നടത്തിയിരുന്ന കെഎസ്ആർടിസി ബസും ഏറെ ജനകീയമായിരുന്നു. ഇതു നിർത്തലാക്കിയതോടെ മൂന്നു പഞ്ചായത്തുകളിലെ അതിർത്തി പ്രദേശങ്ങളിൽ താമസിക്കുന്നവർക്കു വൻ യാത്രാദുരിതമാണ്. ഈ പ്രദേശത്തുള്ള മത്സ്യത്തൊഴിലാളികൾ നീണ്ടകര, ശക്തികുളങ്ങര ഹാർബറുകളിലേക്കു പുലർച്ചെ സഞ്ചരിക്കുന്നതിനും തിരിച്ചു വരുന്നതിനും സമാന്തര സർവീസുകളെയും ഓട്ടോയെയും ആശ്രയിക്കേണ്ടി വരുന്നു.

ഈ മേഖലകളിൽ ഒരിടത്തും സ്വകാര്യ ബസ് സർവീസിന് അനുമതി നൽകിയിട്ടില്ല. ശാസ്താംകോട്ട ഭാഗത്തു നിന്നും കൊല്ലം ഭാഗത്തു നിന്നും വടക്കൻ മേഖലകളിൽ നിന്നും ഒട്ടേറെ വിദ്യാർഥികൾ ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല പന്മന പ്രാദേശിക കേന്ദ്രത്തിൽ പഠിക്കാനെത്തുന്നുണ്ട്. ഇവരുടെ യാത്രയാണ് ഏറെ ക്ലേശകരം. ദേശീയപാതയിൽ ഇടപ്പള്ളിക്കോട്ടയിൽ ഇറങ്ങിയും ചവറ–അടൂർ റോഡിൽ ആറുമുറിക്കടയിൽ ഇറങ്ങിയും കാൽനടയായി രണ്ടു കിലോമീറ്ററിലേറെ സഞ്ചരിച്ചാണ് ക്യാംപസിലെത്തുന്നത്. ഓട്ടോയിൽ ഇരുവശത്തേക്കും 100 രൂപയിലധികമാകും.

ഇതാണു കുട്ടികളെ നടക്കാൻ പ്രേരിപ്പിക്കുന്നത്. ഇത്ര ദൂരം നടക്കുന്നതിനിടെ സാമൂഹിക വിരുദ്ധ ശല്യം അടക്കം പലതും നേരിടേണ്ടി വരുന്നതായി വിദ്യാർഥിനികളിൽ നിന്നു പരാതി ഉയരുന്നുണ്ട്. പന്മന ആശ്രമത്തിലേക്കു സർവീസ് നടത്തിയിരുന്ന കെഎസ്ആർടിസി ബസുകൾ നിർത്തലാക്കിയതു തീർഥാടകർക്കും സംസ്കൃത സർവകലാശാല വിദ്യാർഥികൾക്കും തിരിച്ചടിയായി. പന്മന മനയിൽ എസ്ബിവിഎസ്ജിഎച്ച്എസ്എസിലെ അധ്യാപകരും വിദ്യാർഥികളും യാത്രാദുരിതത്തിന്റെ ഇരകളാണ്.

പലതവണ നിവേദനം നൽകി

"പൊതുജനങ്ങൾക്ക് ഏറെ പ്രയോജനകരമായിരുന്ന സർവീസായിരുന്നു കായംകുളം–ശങ്കരമംഗലം–കോയിവിള–പടപ്പനാൽ കെഎസ്ആർടിസി ബസ് സർവീസ്. കോവിഡിനു നിലച്ച സർവീസ് പുനരാരംഭിക്കണമെന്നു കാട്ടി അധികൃതർക്കു പലതവണ നിവേദനം സമർപ്പിച്ചെങ്കിലും നടപടിയുണ്ടായില്ല. ചവറ, കരുനാഗപ്പള്ളി എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ ഓഫിസുകൾ, ആശുപത്രികൾ എന്നിവിടങ്ങളിലേക്കു പോകുന്ന ഒട്ടേറെപ്പേർക്ക് ആശ്രയമായിരുന്നു."- ഗുരുപ്രസാദ്, എസ്എൻഡിപി യോഗം വട്ടത്തറ ശാഖ പ്രസിഡന്റ്.

ഇടപെടലുണ്ടായില്ല

"ബസ് സർവീസ് ഇല്ലാത്തതു കാരണം ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണു ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല പന്മന പ്രാദേശിക കേന്ദ്രത്തിലെ വിദ്യാർഥികളായ ഞങ്ങൾ. ദേശീയപാതയിൽ നിന്നും സംസ്ഥാന പാതയിൽ നിന്നും ബസ് ഇറങ്ങി കോളജിലെത്താൻ  രണ്ടു കിലോമീറ്ററിലധികം സഞ്ചരിക്കേണ്ടിവരുന്നു. ഓട്ടോയിൽ പോകുന്നതു ഭാരിച്ച ചെലവായതിനാൽ നടന്നാണു പലരും ക്യാംപസിലെത്തുന്നത്. ജനപ്രതിനിധികൾ ഇക്കാര്യത്തിൽ അടിയന്തര ഇടപെടൽ ഉണ്ടാകുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ടെങ്കിലും ഇതുവരെ നടപ്പായിട്ടില്ല." - എസ്.ജി.സരിഗ, സംസ്കൃത സർവകലാശാല പന്മന പ്രാദേശിക കേന്ദ്രം വിദ്യാർഥിനി.

സർവീസുകൾ പുനരാരംഭിക്കണം

"സ്വകാര്യ ബസ് സർവീസ് ഇല്ലാത്ത ഈ റൂട്ടുകളിൽ യാത്രാക്ലേശം അതിരൂക്ഷമാണ്. നിർത്തലാക്കിയ ബസ് സർവീസുകൾ പുനരാരംഭിക്കണം.  ദേശീയപാതയിൽ നിന്ന് ഓട്ടോയിലും മറ്റും സഞ്ചരിച്ചാണു തൊഴിലാളികൾ ഉൾപ്പെടെ ജോലി കഴിഞ്ഞു വീടുകളിലേക്കു മടങ്ങുന്നത്. ബസ് സർവീസ് ഇല്ലാത്തതു കാരണം സർക്കാർ ഉദ്യോഗസ്ഥർക്കും കുട്ടികൾക്കും കൃത്യസമയത്ത് എത്താനും കഴിയുന്നില്ല. ഡിപ്പോ അധികൃതർക്കു വിവിധ സംഘടനകൾ നൽകിയ നിവേദനം പരിഗണിച്ച് അടിയന്തര ഇടപെടൽ ഉണ്ടാകണം." - അജയൻ ഗാന്ധിത്തറ, ചെറുശേരിഭാഗം എൻഎസ്എസ് കരയോഗം സെക്രട്ടറി

ഏറെക്കാലമായി യാത്രാദുരിതം

"കെഎസ്ആർടിസി ബസുകൾ മാത്രം സർവീസ് നടത്തിയിരുന്ന പ്രദേശങ്ങളിൽ ഏറെക്കാലമായി യാത്ര ദുരിതം അനുഭവപ്പെടുകയാണ്. പത്രവിതരണത്തിന് എത്തുമ്പോൾ ബസുകളില്ലാത്ത പരാതിയാണു സർക്കാർ ഉദ്യോഗസ്ഥരടക്കമുള്ള പൊതുജനങ്ങൾക്കു പറയാനുള്ളത്. വിദ്യാർഥികളാണ് ഏറെ ബുദ്ധിമുട്ടുന്നത്. ചവറ നല്ലേഴുത്ത് ജംക്‌ഷനിൽ നിന്നു കിഴക്കോട്ട് ഒരു ബസ് പോലും നിലവിൽ സർവീസ് നടത്തുന്നില്ല. ഓട്ടോ മാത്രമാണ് ആശ്രയം. തൊഴിലാളികൾ ഉൾപ്പെടെ പലരും ഇരുചക്രവാഹനങ്ങളും മറ്റും കൈകാട്ടി നിർത്തിച്ച് അതിൽ കയറിയാണ് ദേശീയപാതയിൽ എത്തുന്നത്. തദ്ദേശ സ്ഥാപനങ്ങളും ജനപ്രതിനിധികളും ഇക്കാര്യത്തിൽ അടിയന്തര ഇടപെടൽ നടത്തണം." - വി.ജയചന്ദ്രൻ, മനോരമ ഏജന്റ്, ചവറ.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com