വിവിധയിടങ്ങളിൽ രൂക്ഷമാകുന്നു സാമൂഹികവിരുദ്ധ ശല്യം
Mail This Article
ചക്കുവരയ്ക്കൽ∙ ഗവ.ഹൈസ്കൂളിൽ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം. സ്കൂൾ ഗ്രൗണ്ടിൽ നിർത്തിയിട്ടിരുന്ന ബസിന്റെ ജിപിഎസ് സംവിധാനം ഉൾപ്പെടെ തകർക്കുകയും ക്ലാസ് മുറികളിൽ ഭക്ഷണാവശിഷ്ടങ്ങൾ വലിച്ചെറിയുകയും ചെയ്തു. കഴിഞ്ഞ രാത്രിയിലാണ് സംഭവം. ബസിന്റെ താക്കോൽ കവർന്ന അക്രമികൾ, ബസിന്റെ പല ഭാഗത്തും കേടുപാട് വരുത്തുകയും ചെയ്തു. ജിപിഎസ് സംവിധാനം തകർത്തപ്പോൾ മോട്ടർ വാഹന വകുപ്പിനു ലഭിച്ച സന്ദേശമാണ് സംഭവം പുറത്തറിയാൻ കാരണം. സ്കൂളിനു മുന്നിൽ സ്ഥാപിച്ചിരുന്ന ചെടിച്ചട്ടികളും നശിപ്പിച്ചു. കുന്നിക്കോട് എസ്എച്ച്ഒ അൻവറിന്റെ നേതൃത്വത്തിലുള്ള സംഘം സ്കൂളിലെത്തി പരിശോധന നടത്തി.
ചെമ്പനരുവിയിൽ സാമൂഹികവിരുദ്ധർ അഴിഞ്ഞാടുന്നു
ചെമ്പനരുവി ∙ മേഖല കേന്ദ്രീകരിച്ച് സാമൂഹികവിരുദ്ധ ശല്യം ശക്തം, പരാതി പറഞ്ഞിട്ടും നടപടിയില്ലെന്നു നാട്ടുകാർ. കൂട്ടുമുക്ക്, ഡിപ്പോ ഭാഗം, കടമ്പു പാറ സ്കൂളിനു സമീപം എന്നിവിടങ്ങളിലാണ് സാമൂഹിക വിരുദ്ധർ അഴിഞ്ഞാടുന്നത്. ചോദ്യം ചെയ്യുന്നവരെ ആക്രമിക്കുകയാണെന്നു നാട്ടുകാർ പരാതിപ്പെടുന്നു.
പുറത്തു നിന്നും മദ്യം വാങ്ങി കൂടിയ വിലയ്ക്ക് വിൽക്കുന്ന സംഘങ്ങളാണു പിന്നിൽ. കഴിഞ്ഞ ദിവസങ്ങളിൽ ഇവർ ചേരിതിരിഞ്ഞു സംഘർഷം ഉണ്ടായി. പൊലീസ് പട്രോളിങ് ശക്തമാക്കണമെന്നാണ് ആവശ്യം.