ക്യാച് ദ് ഫ്ലൈ, പൂട്ടുപൊളിക്കുന്ന ലാഘവത്തോടെ വെബ്സൈറ്റുകൾ പൊളിച്ചു; ആ ഹാക്കർമാർ നഗരത്തിൽ!
Mail This Article
കൊല്ലം ∙ ‘എന്റെ ഫെയ്സ്ബുക് പ്രൊഫൈൽ ആരോ ഹാക്ക് ചെയ്തു. പണം ചോദിച്ചുള്ള മെസേജുകൾക്കു മറുപടി നൽകരുത്’– ഹാക്കിങ്ങിന്റെ ഏറ്റവും ചെറിയ പതിപ്പും എന്നാൽ ദിവസേന കാണുന്നതുമായ ഉദാഹരണമാണിത്. ഫെയ്സ്ബുക് പേജ് മുതൽ ഒരു രാജ്യത്തിന്റെ തന്ത്രപ്രധാന വെബ്സൈറ്റുകൾ വരെ ഹാക്കിങ്ങിലൂടെ പിടിച്ചെടുക്കാൻ സാധിക്കും. സൈബർ സെക്യൂരിറ്റി എന്ന മേഖലയുടെ വളർച്ചയ്ക്കു പിന്നിലും കാരണം ഇതു തന്നെ. രാജ്യാതിർത്തികളിൽ സൈനികരെ വിന്യസിപ്പിച്ചിരിക്കുന്നതു പോലെയാണ് ഇന്ന് എല്ലാ രാജ്യങ്ങളും സൈബർ സുരക്ഷ ഒരുക്കിയിരിക്കുന്നത്.
കൊച്ചിയിൽ നടന്ന സൈബർ സുരക്ഷാ സമ്മേളനം കൊക്കൂണിൽ 2 മത്സരങ്ങളിലായി വിജയിച്ചത് അമൃതപുരി ക്യാംപസിലെ അമൃതവിശ്വപീഠത്തിലെ 3 ബിടെക് വിദ്യാർഥികളാണ്. കംപ്യൂട്ടർ സയൻസ് മൂന്നാം വർഷ വിദ്യാർഥികളായ ആദിത്യ സുരേഷ്കുമാർ, എം.രോഹിത് നാരായണൻ, നാലാം വർഷ വിദ്യാർഥി എം.യദുകൃഷ്ണ എന്നിവരാണ് പൂട്ടുപൊളിക്കുന്ന ലാഘവത്തോടെ വെബ്സൈറ്റുകൾ പൊളിച്ചു വിജയികളായത്.
ക്യാച് ദ് ഫ്ലൈ!
ആദിത്യയും രോഹിത്തും സംഘമായാണ് ‘ഡോം ക്യാച്ച് ദ് ഫ്ലൈ (സിടിഎഫ്)’ എന്ന മത്സരത്തിൽ പങ്കെടുത്തത്. നൽകുന്ന ഫയലുകൾ ഹാക്ക് ചെയ്ത് ആ വെബ്സൈറ്റിൽ ഒളിപ്പിച്ചിരിക്കുന്ന രഹസ്യവാചകം പുറത്തെടുക്കുകയെന്നതാണ് മത്സരം. 24 മണിക്കൂർ സമയത്തിനുള്ളിൽ ഏറ്റവും കൂടുതൽ ഫയലുകൾ തകർക്കുന്നവർ ജേതാക്കൾ. 6 വെബ്സൈറ്റുകൾ ഹാക്ക് ചെയ്താണ് ഇവർ ജയിച്ചത്. യദുകൃഷ്ണ മത്സരിച്ച അഡ്വേഴ്സറി വില്ലേജ് സിടിഎഫ് മത്സരത്തിൽ കംപ്യൂട്ടർ ഹാക്ക് ചെയ്യുക എന്നതായിരുന്നു ദൗത്യം.
ഒരു കംപ്യൂട്ടർ ഹാക്ക് ചെയ്ത് ഓർഗനൈസേഷന്റെ വിവരങ്ങൾ ചോർത്തി മറ്റു കംപ്യൂട്ടറിലേക്കും യദു കടന്നു.സ്കൂൾ വിദ്യാർഥികൾക്കായി അമൃത കോളജ് നടത്തുന്ന ഹാക്കിങ് മത്സരമായ ഐഎൻസിടിഎഫ് വഴിയാണ് ഹാക്കിങ് എന്തെന്ന് ഇവർ കൂടുതൽ അറിയുന്നത്. കോളജിലെത്തിയപ്പോൾ കോളജിന്റെ ഹാക്കിങ് ടീമായ ടീം ബയോസിൽ അംഗങ്ങളായി. ഇതിലൂടെ ലഭിച്ച ട്രെയിനിങ്ങാണു സഹായകരമായതെന്ന് ഇവർ പറയുന്നു.കംപ്യൂട്ടർ സയൻസ് പഠിച്ചിറങ്ങുന്നവരിൽ ഹാക്കിങ്ങിലേക്കു തിരിയുന്നവർ ചുരുക്കമാണ്.
എന്നാൽ സൈബർ സുരക്ഷയുടെ പ്രാധാന്യം കൂടുന്ന കാലഘട്ടത്തിൽ മേഖലയിൽ ജോലി സാധ്യത വർധിക്കുമെന്ന് ഇവർ പറയുന്നു. ചെറു കമ്പനികൾ മുതൽ മൾട്ടി നാഷനൽ കമ്പനികൾ വരെ സൈബർ വിദഗ്ധരെ ജോലിയിൽ പ്രവേശിപ്പിക്കേണ്ടി വരും. ഒരു രാജ്യത്തിന്റെ ഏറ്റവും വലിയ സമ്പത്ത് ഡേറ്റയാണ്. അത് ചോരാതിരിക്കാൻ ഹാക്കർമാരുടെ സഹായം വേണം. ഹാക്കിങ് മേഖലയിൽ കൂടുതൽ മുന്നേറുകയാണ് ഇവരുടെ ലക്ഷ്യം.