ADVERTISEMENT

ഐവർകാല ∙ കുന്നത്തൂർ പഞ്ചായത്തിലെ ഐവർകാലയിൽ റോഡുകൾ നന്നാക്കാനും ബസ് സർവീസുകൾ ഉറപ്പാക്കാനും ആരുമില്ല. മറ്റു ജില്ലകളിൽ നിന്നുള്ള രോഗികളുടെ വരെ ആശ്രയകേന്ദ്രമായ‍ ആയുർവേദ ആശുപത്രിയിലേക്കും തെറ്റിമുറി ക്ഷേത്രത്തിലേക്കും എത്താന്‍ മാര്‍ഗങ്ങളില്ല. കടമ്പനാട്- പുത്തൂർ പ്രധാന പാതയും മറ്റ് ഗ്രാമീണ റോഡുകളും തകർന്നതോടെയാണ് ജനങ്ങൾ ദുരിതത്തിലായത്. കെഎസ്ആർടിസി ഉൾപ്പെടെയുള്ള ബസ് സർവീസുകൾ നിലച്ചതോടെ അത്യാവശ്യ കാര്യങ്ങൾക്ക് ഓട്ടോ വിളിച്ചാണ് ജനങ്ങൾ പോകുന്നത്. പണമില്ലെങ്കിൽ കിലോമീറ്ററുകളോളം കാൽനടയാണ് ആശ്രയം. 

റോഡിന്റെ ആയുസ്സ് ഒരു മാസം

ഐവർകാല പ്ലാമുക്ക്- തെക്കേടത്ത് റോഡ് നിർമിച്ച് ഒരു മാസം കഴിഞ്ഞപ്പോഴേക്കും പൂർണമായും തകർന്നു. ഉരുളൻ കല്ലുകളും കുഴികളും നിറഞ്ഞതോടെ സ്കൂട്ടർ ഓടിച്ചുപോലും പോകാൻ കഴിയാതെയായി. പാക്കിസ്ഥാൻ മുക്ക്- ഞാങ്കടവ് പ്രധാനപാതയിൽ കുഴികൾ നിറഞ്ഞെങ്കിലും റോഡ് നവീകരിക്കാൻ നടപടികളൊന്നുമില്ല. ഓരോ തിരഞ്ഞെടുപ്പുകളിലും വാഗ്ദാന പെരുമഴ ഉണ്ടാകുമെങ്കിലും പിന്നീട് അധികൃതർ എല്ലാം മറക്കും.

സ്വന്തം വണ്ടിയില്ലേ,ഒന്നും നടക്കില്ല

ഐവര്‍കാലയില്‍ സ്വന്തം വാഹനമില്ലാത്ത ജനങ്ങളുടെ കാര്യമാണ് കഷ്ടം. സ്കൂളുകളും ട്യൂഷൻ സെന്ററുകളും വാഹനം അയച്ചാണ് വിദ്യാർഥികളെ കൊണ്ടുപോകുന്നത്. ഭൂരിഭാഗം പേരും നടന്നാണ് തൊഴിലിനു പോകുന്നത്. പഞ്ചായത്ത് ആസ്ഥാനമായ നെടിയവിളയിൽ എത്തണമെങ്കില്‍ പുത്തൂരിൽ എത്തിയിട്ട് അടുത്ത ബസ് കയറണം. താലൂക്ക് ആസ്ഥാനമായ ശാസ്താംകോട്ടയിൽ എത്താൻ പത്തനംതിട്ട ജില്ലയിലെ കടമ്പനാട് എത്തി ബസ് മാറി കയറണം. ‍ ‍

ഐവർകാല ഗവ.ആയുർവേദ ആശുപത്രി.
ഐവർകാല ഗവ.ആയുർവേദ ആശുപത്രി.

സ്റ്റാഫ് പാറ്റേൺ പഴയ പടി

ആയുർവേദ ആശുപത്രിയിൽ പുതിയ കെട്ടിടം നിർമിച്ച് 30 പേർക്കുള്ള കിടത്തിച്ചികിത്സ തുടങ്ങുകയാണെങ്കിലും ആവശ്യമായ ജീവനക്കാരെ അനുവദിക്കാൻ നടപടികളൊന്നുമില്ല. 10 കിടക്കകൾക്കുള്ള സ്റ്റാഫ് പാറ്റേണുമായിട്ടാണ് ആശുപത്രിയുടെ പ്രവർത്തനം. ഇതിൽ പകുതിയും താൽക്കാലിക ജീവനക്കാരാണ്. അവധിയിൽ പോയ ഫാർമസിസ്റ്റിനു പകരെ ആളെ നിയമിക്കാനും നടപടിയില്ല.

റോഡ് നവീകരിക്കണം

ഐവർകാല മേഖലയിലെ റോഡുകളെല്ലാം ശോചനീയമായ അവസ്ഥയിലാണ്. തകർന്നുകിടക്കുന്ന പാക്കിസ്ഥാൻ മുക്ക്- ഞാങ്കടവ് ജില്ലാ പഞ്ചായത്ത് റോഡ് പിഡബ്ല്യുഡിക്കു കൈമാറിയെങ്കിലും നവീകരിക്കാൻ നടപടികളായില്ല. മേഖലയിലെ പ്രധാന സ്ഥാപനമായ ആയുർവേദ ആശുപത്രിയിലേക്കും തെറ്റിമുറി ക്ഷേത്രത്തിലേക്കും ഉണ്ടായിരുന്ന കെഎസ്ആർടിസി ഉൾപ്പെടെയുള്ള സർവീസുകൾ പുനരാരംഭിക്കണം. - ആർ.മോഹനൻ മലയാള മനോരമ  ഐവർകാല ഏജന്റ്

"പ്രായാധിക്യമുള്ളവരാണ് പ്രധാനമായും ആയുർവേദ ആശുപത്രിയെ ആശ്രയിക്കുന്നത്. എന്നാൽ വാഹനങ്ങൾ ഇല്ലാത്തത് വലിയ ദുരിതമാണ്. എന്ത് ആവശ്യത്തിനും പുത്തൂരിലോ കടമ്പനാട്ടോ എത്തണമെങ്കിൽ തിരിച്ചുപോകുന്ന ഓട്ടോറിക്ഷകളാണ് ആശ്രയം. പഞ്ചായത്ത് ഓഫിസിൽ പോകണമെങ്കിലും കിലോമീറ്ററുകള്‍ ചുറ്റിക്കറങ്ങണം." - ജെസി ഗിരീഷ് പ്രദേശവാസി

"മുൻപ് കെഎസ്ആർടിസി അടൂര്‍, കൊട്ടാരക്കര ഉൾപ്പെടെയുള്ള ഡിപ്പോകളില്‍ നിന്നു സർവീസുകള്‍ നടത്തിയിരുന്ന റൂട്ടാണിത്. ഇപ്പോൾ വാഹനങ്ങൾ ഒന്നുമില്ല. തകർന്ന റോഡുകൾ നവീകരിക്കാൻ അടിയന്തര പദ്ധതികൾ വേണം." - ബാഹുലേയൻ പിള്ള പ്രദേശവാസി

"മെച്ചപ്പെട്ട സൗകര്യങ്ങൾ ലഭിക്കുന്ന ഈ ആശുപത്രിയിൽ എത്താൻ വാഹന സൗകര്യങ്ങള്‍ ഇല്ലാത്തത് ദുരിതമാണ്. ആശുപത്രി പരിസരം നിറയെ തെരുവുനായ്ക്കളാണ്. പേടിച്ചാണ് പുറത്തിറങ്ങുന്നത്." - ബാലകൃഷ്ണപിള്ള ചികിത്സയിൽ കഴിയുന്നയാൾ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com