മൃഗസംരക്ഷണ വകുപ്പിന്റെ പ്രവർത്തനങ്ങൾക്ക് ജീവനക്കാരുടെ കുറവ് പ്രതികൂലമാകുന്നു: മന്ത്രി
Mail This Article
കൊല്ലം∙ മൃഗസംരക്ഷണ വകുപ്പിന്റെ പേവിഷബാധ വാക്സിനേഷൻ–വന്ധ്യംകരണ പ്രവർത്തനങ്ങൾക്ക് ജീവനക്കാരുടെ കുറവ് പ്രതികൂലമായി ബാധിക്കുന്നുവെന്നു മന്ത്രി ജെ.ചിഞ്ചുറാണി. കേരള മൃഗസംരക്ഷണ വകുപ്പ് മിനിസ്റ്റീരിയൽ സ്റ്റാഫ് അസോസിയേഷൻ (കെഎഎച്ച്ഡിഎംഎസ്എ) സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളഃനം ഉദ്ഘാടനം ചെയ്യുകയായിരുന്നു. കേരളത്തിലെ മൃഗങ്ങളിൽ സാംക്രമിക രോഗങ്ങൾ വർധിച്ചു വരുകയാണ്. പക്ഷി പനിയും പന്നി പനിയും കാരണം ചത്ത മൃഗങ്ങൾക്കുള്ള കേന്ദ്ര നഷ്ടപരിഹാരം വരാൻ വൈകുന്നതിനാൽ സംസ്ഥാനത്തിന്റെ ഫണ്ട് ഉപയോഗിച്ചാണ് നഷ്ട പരിഹാരങ്ങൾ വിതരണം ചെയ്തത്.
4 കോടി രൂപ പക്ഷി പനിക്കും 1 കോടി രൂപ പന്നി പനിക്കും നഷ്ടപരിഹാരമായി സംസ്ഥാന സർക്കാർ കർഷകർക്ക് വിതരണം ചെയ്തു. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും കുരിയോട്ടുമല ഫാം ടൂറിസം മാതൃകയിൽ ഫാം ടൂറിസം കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് എ.ജി.പത്മകുമാർ അധ്യക്ഷത വഹിച്ചു. ജോയിന്റ് കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി ജയചന്ദ്രൻ കല്ലിംഗൽ, എഐടിയുസി ജില്ലാ സെക്രട്ടറി ജി.ബാബു, ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങളായ എൻ.കൃഷ്ണകുമാർ, ജി.ജയകുമാർ, ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം വി.ശശിധരൻപിള്ള, ജില്ലാ സെക്രട്ടറി കെ.വിനോദ്, എ.ഉമാദേവി, എം.സിറിൾ, ജി.ജയൻ എന്നിവർ പ്രസംഗിച്ചു.
യാത്രയയപ്പ് സമ്മേളനം ജോയിന്റ് കൗൺസിൽ സംസ്ഥാന ചെയർമാൻ കെ.ഷാനവാസ് ഖാൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം ബി.സുരേന്ദ്രകുമാർ അധ്യക്ഷത വഹിച്ചു. ബി.ബാലചന്ദ്രൻ, ഗീതാകുമാരി, എച്ച്.വഹാബ്, പോൾ.എം.കുരീക്കൽ, സി.മനോജ് കുമാർ, എച്ച്.സെയ്ഫുദ്ദീൻ എന്നിവർ പ്രസംഗിച്ചു.