ADVERTISEMENT

പത്തനാപുരം ∙ വിമാനത്താവളത്തിലും  സ്വകാര്യ കമ്പനികളിലും ജോലി വാഗ്ദാനം ചെയ്തും വിവിധ ബാങ്കുകളിൽ നിന്നു വായ്പ സംഘടിപ്പിച്ചു നൽകാമെന്നു പറഞ്ഞും കോടികൾ തട്ടിയെന്ന പരാതിയിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. മാങ്കോട് മുള്ളൂർനിരപ്പ്  പാറക്കടവിൽ ഗോപാലകൃഷ്ണന്റെ മകൻ പി.ജി.അനീഷ്(35) ആണ് അറസ്റ്റിലായത്.   കമുകുംചേരിയിലെ വാടക വീട്ടിൽ നിന്നാണ് ഇയാൾ പിടിയിലായത്. കൊല്ലം, പത്തനംതിട്ട ജില്ലകളിലായി 125 പേരിൽ നിന്നു പണം തട്ടിയിട്ടുണ്ടെന്നാണു പൊലീസ് പറയുന്നത്. അൻപതിനായിരം രൂപ മുതൽ 50 ലക്ഷം രൂപ വരെയാണ് ഓരോരുത്തരിൽ നിന്നും വാങ്ങിയത്. 

ജോലിക്കു വേണ്ടി പണം നൽകിയവരിൽ പലർക്കും പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് ഉൾപ്പെടെ വ്യാജമായി ഉണ്ടാക്കി നൽകിയും പണം ഈടാക്കി. ഓരോ സർട്ടിഫിക്കറ്റിനും രണ്ടു ലക്ഷം രൂപ മുതൽ 5 ലക്ഷം രൂപ വരെ ഈടാക്കിയെന്നാണു പരാതി. പരാതിക്കാരിൽ 30 പേരുടെ പണം മടക്കി നൽകിയിട്ടുണ്ടെന്ന് അനീഷ് പൊലീസിനു മൊഴി നൽകിയിട്ടുണ്ട്. പത്തനാപുരം-അടൂർ റോഡിൽ ചാങ്കൂരിൽ താമസിച്ചു വന്ന ഇയാളെ പണം നൽകിയവർ തേടിയെത്തിയതോടെ വിവിധയിടങ്ങളിലെ വാടക വീടുകളിലേക്കു മാറുകയായിരുന്നു. ഒരാഴ്ചയ്ക്കകം വീട് ഒഴിഞ്ഞു തരാമെന്നു വീട്ടുടമയ്ക്ക് ഉറപ്പു നൽകിയാണ് കമുകുംചേരിയിൽ താമസം തുടങ്ങിയത്.

കൊല്ലം അയത്തിൽ സ്വദേശി ശിവപ്രസാദ് ഇവിടം കണ്ടെത്തുകയും നാട്ടുകാരുടെ സഹായത്തോടെ തടഞ്ഞുവച്ചു പൊലീസിൽ അറിയിക്കുകയുമായിരുന്നു. ശിവപ്രസാദിന്റെ പരാതിയിലാണ് പത്തനാപുരം പൊലീസ് കേസെടുത്തത്. വിവരം അറിഞ്ഞു നൂറോളം പേരാണു പത്തനാപുരം പൊലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തിയത്. അടൂർ, കോന്നി, കൂടൽ, ഏനാത്ത് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഇവരെ അവിടെ കേസ് നൽകാൻ ആവശ്യപ്പെട്ടു പൊലീസ് മടക്കി.

സുരക്ഷയ്ക്കായി ബ്ലാക്ക് ക്യാറ്റ്സും 

പണം തട്ടിപ്പു നടത്തിയ അനീഷിന്റെ വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസാണ്. എന്നാൽ ചിലപ്പോൾ ഡോക്ടറായും വിമാനത്താവളത്തിലെ ഉന്നത ഉദ്യോഗസ്ഥനുമൊക്കെയായി മാറും. ആദ്യം ജോലി വാഗ്ദാനം ചെയ്തായിരുന്നു തുടക്കം. ജോലിക്കു വേണ്ടി പണം നൽകിയ പത്തനംതിട്ട കലഞ്ഞൂരിലുള്ളയാളുടെ വീട്ടിലെത്തിയ അനീഷ്, അവിടെ സുഖമില്ലാതെ കിടന്നിരുന്ന പ്രായമുള്ളവരെ പരിശോധിക്കുക വരെ ചെയ്തു. മരുന്നിന്റെ കുറിപ്പും നൽകിയെങ്കിലും അവർ മരുന്നു വാങ്ങിയില്ലെന്നു പൊലീസിനു നൽകിയ പരാതിയിൽ പറയുന്നു. വിമാനത്താവളത്തിലെ ഉന്നത ഉദ്യോഗസ്ഥനാണെന്നു തെളിയിക്കാൻ തിരിച്ചറിയൽ കാർഡും കഴുത്തിലുണ്ടാകും. എവിടെ പോയാലും ഏഴംഗങ്ങളുള്ള ബ്ലാക് ക്യാറ്റ്സ് ഒപ്പമുണ്ടാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com