ADVERTISEMENT

കൊല്ലം ∙ ജില്ലയിൽ ദേശീയപാത വികസനത്തിനായി ഏറ്റെടുക്കുന്ന സ്ഥലങ്ങൾക്കുള്ള നഷ്ടപരിഹാര വിതരണം അവസാന ഘട്ടത്തിൽ. ഇതുവരെ 95% നഷ്ടപരിഹാരവും വിതരണം ചെയ്തു. കേസ് നിലനിൽക്കുന്നതും രേഖകൾ പൂർണമായി ഹാജരാക്കാത്തവരുടെയും നഷ്ടപരിഹാരമാണ് വിതരണം ചെയ്യാനുള്ളത്. ഇവ പൂർത്തിയാക്കാൻ നടപടി ആരംഭിച്ചെന്ന് ദേശീയപാത അധികൃതർ പറഞ്ഞു.

ഓച്ചിറ – ആൽത്തറമൂട്, ആൽത്തറമൂട് – കടമ്പാട്ടുകോണം എന്നിങ്ങനെ രണ്ടു റീച്ചുകളിലായാണ് ജില്ലയിൽ ദേശീയപാത 66ന്റെ നിർമാണം പുരോഗമിക്കുന്നത്. ജില്ലയിൽ നഷ്ടപരിഹാര ഇനത്തിൽ ദേശീയപാത അതോറിറ്റി നൽകിയ 2321 കോടി രൂപയിൽ 2215 കോടിയും വിതരണം ചെയ്തിട്ടുണ്ട്. ജില്ലയിൽ 57.31 ഹെക്ടർ ഭൂമിയാണ് ദേശീയപാത വികസനത്തിനായി ഏറ്റെടുത്തത്.

പൊളിക്കുന്നത് 4,270 കെട്ടിടങ്ങൾ

ദേശീയപാത വികസനത്തിന്റെ ഭാഗമായി ജില്ലയിൽ പൊളിക്കുന്നത് 4,270 കെട്ടിടങ്ങൾ. രണ്ടു റീച്ചുകളിലായി കരാറുകാർ ഇവ നീക്കം ചെയ്തു തുടങ്ങി. 46 സർക്കാർ കെട്ടിടങ്ങൾ പട്ടികയിലുണ്ട്. സർക്കാർ ആശുപത്രികൾ, സ്കൂളുകൾ, കെഎസ്ഇബി, ബിഎസ്എൻഎൽ പൊലീസ് സ്റ്റേഷൻ എന്നിവ ഇതിൽ ഉൾപ്പെടും. ഈ കെട്ടിടങ്ങളിലെ ഓഫിസുകൾക്കു പകരം സംവിധാനം ഒരുക്കാൻ കഴിയാത്തത് പൊളിച്ചു നീക്കാൻ തടസ്സമാകുന്നു.

4000 മരങ്ങൾ വച്ചു പിടിപ്പിക്കും

രണ്ടു റീച്ചുകളിലും നിർമിതികൾ നീക്കം ചെയ്യുന്ന ജോലി പുരോഗമിക്കുന്നു. സർവീസ് റോഡുകളുടെ നിർമാണവും നടക്കുന്നുണ്ട്. നഷ്ടപരിഹാരം  കൈപ്പറ്റിയിട്ടും പൊളിക്കാത്ത കെട്ടിടങ്ങൾ കരാർ കമ്പനികൾ സ്വയം പൊളിച്ചു തുടങ്ങി. ദേശീയപാത വികസനത്തിനായി മുറിച്ചു മാറ്റുന്ന മരങ്ങൾക്കു പകരം മരങ്ങൾ നടും. ജില്ലയിൽ 4000 മരങ്ങളാണ് നടുക.

ഓഫിസുകൾ മാറ്റുന്നതിന്  അപേക്ഷ നൽകി

എൻഎച്ച് 744ന്റെ വികസനം ആരംഭിക്കാനിരിക്കെ ഓഫിസുകൾ മാറ്റുന്നതിനായി കലക്ടർക്ക് ദേശീയപാത വിഭാഗം ഡപ്യൂട്ടി കലക്ടർ അപേക്ഷ നൽകി. നിലവിൽ കരുനാഗപ്പള്ളി, വടക്കേവിള, കാവനാട്, ചാത്തന്നൂർ എന്നിവിടങ്ങളിലാണ് ഓഫിസുകൾ. കരുനാഗപ്പള്ളിയിലേത് കൊട്ടാരക്കരയിലേക്കും ചാത്തന്നൂരിലേത് പുനലൂരിലേക്കും മാറ്റാനാണ് അപേക്ഷ നൽകിയത്.

നഷ്ടപരിഹാരം75,000 രൂപ

കട ഒഴിപ്പിക്കേണ്ടിവരുന്ന വാടകക്കാർക്കുള്ള നഷ്ടപരിഹാര വിതരണമാണ് നിലവിൽ പുരോഗമിക്കുന്നത്. ആകെ ലഭിച്ച അപേക്ഷകൾ 2,564. അറുനൂറോളം പേർക്ക് നഷ്ടപരിഹാരം നൽകി. 75,000 രൂപയാണ് ഇവർക്കു നൽകുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com