വ്യാജ ആധാർ നിർമിച്ച് നൽകിയ ആൾ അറസ്റ്റിൽ
Mail This Article
കരുനാഗപ്പള്ളി ∙ മുക്കുപണ്ടം പണയം വച്ചു തട്ടിപ്പു നടത്തുന്ന സംഘത്തിന് വ്യാജ ആധാർ നിർമിച്ചു നൽകുന്ന ഇടുക്കി പാറേൽ കവല, ഉടുമ്പന്നൂർ, മനയ്ക്കമാലി ഇ.അർഷലിനെ (28) പൊലീസ് അറസ്റ്റ് ചെയ്തു.
മുക്കുപണ്ടം വച്ച് കരുനാഗപ്പള്ളി വള്ളിക്കാവിലുള്ള സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്നു 3,71,000 രൂപ തട്ടിയ സംഘത്തിലെ 5 പേരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഈ സംഘത്തിന് ആവശ്യമായ വ്യാജ ആധാർ കാർഡ് നിർമിച്ചു നൽകുന്നത് അർഷൽ ആയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വ്യാജ രേഖകൾ നിർമിച്ചു നൽകുന്നതിൽ വിദഗ്ധനായ ഇയാൾ മലപ്പുറത്തു നിന്ന് 50 ലക്ഷം രൂപ തട്ടിയെടുത്തത് ഉൾപ്പെടെ 23 ഓളം കേസുകളിൽ പ്രതിയാണ്. സംഘം പ്രധാനമായും സ്ത്രീകൾ ജോലിക്കാരായുള്ള പണമിടപാടു സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചാണു തട്ടിപ്പ് നടത്തുന്നത് . പണയ സ്വർണം വ്യാജമാണെന്നു തിരിച്ചറിഞ്ഞ വള്ളിക്കാവിലെ സ്ഥാപന ഉടമ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണു സംഘത്തിലെ മുഴുവൻ പേരെയും അറസ്റ്റ് ചെയ്തത്.എസിപി വി.എസ്.പ്രദീപ്കുമാർ, ഇൻസ്പെക്ടർ ജയകുമാർ, എസ്ഐമാരായ സുജാതൻപിള്ള, കലാധരൻപിള്ള, എഎസ്ഐമാരായ ഷാജിമോൻ, നിസാം, നന്ദകുമാർ, സിപിഒ മാരായ ഹാഷിം, ബഷീർ എന്നിവർ ചേർന്നു നടത്തിയ അന്വേഷണത്തിലാണു സംഘം പിടിയിലാകുന്നത്.