ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതികൾ; കാപ്പ നിയമപ്രകാരം 2 പേർ അറസ്റ്റിൽ
Mail This Article
കൊല്ലം∙ സിറ്റി പൊലീസ് പരിധിയിൽ ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതികളായ 2 കുറ്റവാളികളെ കാപ്പ നിയമപ്രകാരം തടവിലാക്കി. 2016 മുതൽ കൊല്ലം സിറ്റി പരിധിയിലെ ഓച്ചിറ, കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷൻ പരിധിയിലും കായംകുളം സ്റ്റേഷൻ പരിധിയിലും 10 ക്രിമിനൽ കേസുകളിൽ പ്രതിയായ കരുനാഗപ്പള്ളി താലൂക്കിൽ ഓച്ചിറ വില്ലേജിൽ വിത്രോളി തറയിൽ വീട്ടിൽ പുഷ്പരാജൻ മകൻ നന്ദു എന്ന് വിളിക്കുന്ന ജിതിൻരാജ് (25) , 2016 മുതൽ ഇരവിപുരം, കിളികൊല്ലൂർ, കൊട്ടിയം, കൊല്ലം വെസ്റ്റ് എന്നീ പൊലീസ് സ്റ്റേഷൻ പരിധിയിൽ 14 ക്രിമിനൽ കേസുകളിൽ പ്രതിയായ കൊല്ലം താലൂക്കിൽ വടക്കേവിള വില്ലേജിൽ പുന്തലത്താഴം ചേരിയിൽ നാഥന്റങ് വീട്ടിൽ അഷ്ടപാലൻ മകൻ ആദർശ്(29) എന്നിവരെയാണ് കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിലാക്കിയത്.
മുൻപ് രണ്ട് തവണ കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിൽ പാർപ്പിച്ചിട്ടുള്ള ആളാണ് ആദർശ്. കൊടും കുറ്റവാളികൾക്കെതിരെ കാപ്പ ചുമത്തുന്നതിന്റെ ഭാഗമായി ജില്ലാ പൊലീസ് മേധാവി മെറിൻ ജോസഫ് ജില്ലാ കലക്ടർ അഫ്സാന പർവീണിന് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കരുതൽ തടങ്കലിനുത്തരവായത്. കരുനാഗപ്പള്ളി എസിപി വി.എസ്.പ്രദീപ് കുമാർ, ഓച്ചിറ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എ.നിസാമുദ്ദീൻ എന്നിവരുടെ നേതൃത്വത്തിൽ എസ്ഐമാരായ നിയാസ്, സിപിഒ അനീഷ്്, വിനോദ് എന്നിവരടങ്ങിയ സംഘമാണ് ജിതിൻരാജിനെ അറസ്റ്റ് ചെയ്തത്. കൊല്ലം എസിപി എ.അഭിലാഷ്, ഇരവിപുരം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അജിത്ത് കുമാർ എന്നിവരുടെ നേതൃത്വത്തിൽ എസ്ഐ ജയേഷ്, സിപിഒ രാജേഷ് എന്നിവരടങ്ങിയ സംഘമാണ് ആദർശിനെ അറസ്റ്റ് ചെയ്തത്.