ADVERTISEMENT

ഓച്ചിറ∙ അംബരചുംബികളായ കെട്ടുകാളകൾ അണിനിരന്നതോടെ പരബ്രഹ്മ ഭൂമിയിലെ ആയിരങ്ങൾക്കൊപ്പം ആലിലകൾ പോലും താളം പിടിച്ചു. ഓണാട്ടുകരയിലെ തലപ്പൊക്കത്തിന്റെയും കരവിരുതിന്റെയും മതസൗഹാർദത്തിന്റെയും വിസ്മയക്കാഴ്ചയായാണ് കെട്ടുകാളകൾ നിരന്നത്. ചെറുതും വലുതുമായ 150 കെട്ടുകാളകൾ കുടമണി കിലുക്കി നാട്ടുവഴിയിലൂടെ പരബ്രഹ്മ സന്നിധിയിലേക്ക് ഒഴുകി എത്തി. വാദ്യമേളങ്ങളും നാടൻ കലാരൂപങ്ങളും  ആർപ്പുവിളികളുമായിട്ടാണു കരക്കാർ കെട്ടുകാളകളെ പരബ്രഹ്മ ഭൂമിയിലെത്തിച്ചത്. പരബ്രഹ്മ ക്ഷേത്രത്തിലെ 28–ാം ഓണാഘോഷത്തോട് അനുബന്ധിച്ചുള്ള കാളകെട്ടുത്സവത്തിനാണു കൈ വെള്ളയിൽ എഴുന്നള്ളിക്കുന്ന കാള മുതൽ 69  അടി ഉയരമുള്ള കെട്ടുകാളകളെ വരെ കരക്കാർ അണി നിരത്തിയത്. 13 കെട്ടുകാളകളെയാണ് വനിതാകൂട്ടായ്മകൾ ‍ എഴുന്നള്ളിച്ചത്. 

ദീപാരാധനയോടെ ഓച്ചിറയുടെ ഗ്രാമവീഥികളിൽ ജനസഹസ്രങ്ങൾ നിറഞ്ഞു. ഏറ്റവും വലിയ കെട്ടുകാളായ വിശ്വപ്രജാപതി കാലഭൈരവൻ പടനിലത്ത് പ്രവേശിക്കാൻ താമസിച്ചതോടെ നൂറോളം കെട്ടുകാളകൾ ക്ഷേത്രത്തിൽ പ്രവേശിക്കാൻ സാധിക്കാതെ വഴിയോരങ്ങളിൽ മണിക്കൂറോളം കാത്തു കിടന്നു. ഇന്നലെ 8ന് ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് ജി.സത്യൻ തോട്ടത്തിൽ പടനിലത്ത് പതാക ഉയർത്തിയതോടെ ആഘോഷത്തിനു തുടക്കം കുറിച്ചു. പിന്നീട് ഒട്ടേറെ കരക്കാർ പടനിലത്ത് ഉരുൾ നേർച്ച നടത്തി. രാത്രി വൈകിയും കെട്ടുകാളകൾ പടനിലത്തു എത്തുകയാണ്. സ്വർണത്തിലും വെള്ളിയിലും സിമിന്റിലും നിർമിച്ച കെട്ടുകാളയുടെ ശിൽപങ്ങളും കരക്കാർ അണിനിരത്തി. വലിയ കെട്ടുകാളകളെ ഇന്നുകൂടി പടനിലത്ത് പ്രദർശിപ്പിക്കും. പടനിലത്തെ കാളമൂട്ടിൽ കുത്തിയോട്ട ചുവടും പാട്ടും, ഭക്തിഗാന സുധ എന്നിവ ഇന്നു നടക്കും. 

കോവിഡിനെത്തുടർന്ന് കഴിഞ്ഞ രണ്ടു വർഷം കെട്ടുകാഴ്ച ആചാരം മാത്രമായിട്ടായിരുന്നു നടത്തിയത്. കരുനാഗപ്പള്ളി, കാർത്തികപ്പള്ളി, മാവേലിക്കര താലൂക്കിലെ 52 കരകളിൽ നിന്നുമാണു കാളകളെ എഴുന്നള്ളിച്ചത്. പടനിലത്തു എത്തിയ ചെറിയ കെട്ടുകാളകൾ പടനിലത്ത് പ്രദക്ഷിണം ചെയ്ത ശേഷം നമ്പർ അടിസ്ഥാനത്തിൽ അണിനിരന്നു. വലിയ കെട്ടുകാഴ്ചകൾ ക്ഷേത്ര ഗോപുരത്തിനു സമീപം നീളത്തിന്റെ അടിസ്ഥാനത്തിൽ അണിനിരത്തുകയായിരുന്നു. രാത്രി 10ന് ക്ഷേത്ര ഭരണസമിതി ഭാരവാഹികൾ, കരനാഥന്മാർ, സ്ഥാനികൾ, അവകാശികൾ  എന്നിവരുടെ നേതൃത്വത്തിലുള്ള ക്ഷേത്ര എഴുന്നള്ളത്ത് കാള മൂട്ടിലെത്തി കെട്ടുകാളകളെ സ്വീകരിച്ചു. പരബ്രഹ്മ ക്ഷേത്രത്തിലെ 28-ാം ഓണാഘോഷത്തോടെ ഓണാട്ടുകരയിലെ ഉത്സവങ്ങൾക്കു തുടക്കം കുറിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com