പടനിലത്ത് നിരന്ന് വിസ്മയക്കാഴ്ച; കണ്ടുതീരാതെ ജനം
Mail This Article
ഓച്ചിറ∙പരബ്രഹ്മ ഭൂമിയിലെ കാഴ്ചയുടെ പൂരം കണ്ടു തീരാതെ ഭക്തജനങ്ങളും പടനിലത്ത് നിരന്ന് കൂറ്റൻ കെട്ടുകാളകളും. ഇരുപത്തിയെട്ടാം ഓണാഘോഷത്തോട് അനുബന്ധിച്ചുള്ള കാളകെട്ടുത്സവത്തിനു കരകളിൽ നിന്ന് എത്തിച്ച കെട്ടുകാളകളെ കാണാൻ പടനിലത്തേക്ക് ഇന്നലെയും വൻ ജന പ്രവാഹമായിരുന്നു. ഞക്കനാൽ പടിഞ്ഞാറെ കരയുടെ കൂറ്റൻ കെട്ടുകാള സമയത്തിന് പടനിലത്ത് പ്രവേശിക്കാതിരുന്നതിനെത്തുടർന്ന് നൂറ്റിമുപ്പതോളം കെട്ടുകാളകൾ കഴിഞ്ഞദിവസം രാത്രി വൈകിയും പുലർച്ചെയുമായാണ് പടനിലത്തേക്ക് എത്തിയത്.
ഇന്നലെ രാത്രി വൈകിയും കെട്ടുകാളകളെ കാണാൻ ദൂരസ്ഥലങ്ങളിൽ നിന്നുവരെ ജനങ്ങളെത്തുന്നുണ്ട്. വൈകിട്ടോടെ ചെറിയ കെട്ടുകാളകളെ അഴിക്കാൻ തുടങ്ങി. വലിയ കെട്ടുകാളകളെ ഇന്നു മുതൽ അഴിക്കും. ശിരസ്സ് ഉൾപ്പെടെ ക്രെയിൻ ഉപയോഗിച്ചാണു അഴിക്കുന്നത്. ഇന്നലെ കെട്ടുകാളകളുടെ മുന്നിൽ വിവിധ കരക്കാർ കുത്തിയോട്ടപാട്ടും ചുവടും, തിരുവാതിര, ഭക്തി ഗാനസുധ, നിറ പറ സമർപ്പണം, പ്രസാദം വിതരണം എന്നിവ നടത്തി. മികച്ച കെട്ടുകാഴ്ചകൾക്കുള്ള ഗ്രാന്റ് വിതരണം ക്ഷേത്ര ഭരണസമിതി ഭാരവാഹികളായ കെ.ഗോപിനാഥൻ, ജി.സത്യൻ തോട്ടത്തിൽ, പാറയിൽ രാധാകൃഷ്ണൻ, എം.സി.അനിൽകുമാർ, വലിയഴീക്കൽ പ്രകാശൻ എന്നിവരുടെ നേതൃത്വത്തിൽ നിർവഹിച്ചു.