വാക്കേറ്റവും സംഘട്ടനവും കഴിഞ്ഞു മടങ്ങിയയാൾ കുഴഞ്ഞുവീണു മരിച്ചു
Mail This Article
ചടയമംഗലം ∙ വാക്കേറ്റവും സംഘട്ടനവും കഴിഞ്ഞു മടങ്ങിയയാൾ കുഴഞ്ഞുവീണു മരിച്ചു. കണ്ണങ്കോട് താസിഫ മൻസിലിൽ താഹ (48) ആണു മരിച്ചത്. സംഘട്ടനത്തിൽ ഉൾപ്പെട്ട, ചടയമംഗലം ജംക്‌ഷനു സമീപം കോളനിയിൽ താമസിക്കുന്ന ഷിജുവിനെ (45) ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയപ്പോൾ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്നലെ വൈകിട്ട് 6ന് ചടയമംഗലം ജംക്‌ഷനു സമീപത്തെ കോളനിയിലാണ് സംഭവം. കഴിഞ്ഞ ദിവസം താഹയുടെ സുഹൃത്തും ഷിജുവുമായി വാക്കേറ്റം നടന്നിരുന്നതായി പൊലീസ് പറഞ്ഞു.
ഇന്നലെ കോളനിയിൽ താമസിക്കുന്ന രാജീവ്, പ്രദീപ്, സുബിൻ എന്നിവർ താഹയോടൊപ്പം ഷിജുവിന്റെ വീട്ടിൽ എത്തി. ജോലി കഴിഞ്ഞ് എത്തിയ ഷിജുവുമായി സംഘട്ടനം നടന്നു. പൊലീസ് സ്ഥലത്തെത്തി പ്രദീപ്, രാജീവ് എന്നിവരെ സ്റ്റേഷനിലേക്ക് കൊണ്ടു പോയി. വീണ്ടും എത്തിയ പൊലീസിന് മുന്നിൽ താഹ കുഴഞ്ഞു വീഴുകയായിരുന്നു. താഹയെ പൊലീസ് കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ഇന്നു പോസ്റ്റ്മോർട്ടം നടത്തും. ചടയമംഗലം ഇൻസ്പെക്ടർ വി.ബിജു, എസ്ഐ മോനിഷ് എന്നിവർ ആശുപത്രിയിൽ നിന്നു ഷിജുവിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. മത്സ്യക്കച്ചവടക്കാരനായിരുന്നു താഹ. ഭാര്യ: ഷമീന. മക്കൾ: തൻസീർ, താസിഫ.