പഴകിയ ഇറച്ചി, പലതവണ ഉപയോഗിച്ച എണ്ണ; എട്ടു ഹോട്ടലുകളിൽ പരിശോധന, ആറിടത്തും പഴകിയ ആഹാരം
Mail This Article
കൊട്ടാരക്കര∙ പഴകിയ ഇറച്ചിയും പല തവണ പാചകത്തിന് ഉപയോഗിച്ച എണ്ണയും– എംസി റോഡരികിലെ ഹോട്ടലുകളിൽ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർക്കു കാണാനായത് രോഗത്തെ ക്ഷണിച്ചു വരുത്തുന്ന ആഹാരക്കാഴ്ചകൾ. കൊട്ടാരക്കര ഭാഗത്ത് എംസി റോഡരികിലെ എട്ടു ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ ആറിടത്തും പഴകിയ ആഹാരം കണ്ടെത്തി.
കൊട്ടാരക്കര നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഫ്രിജിൽ സൂക്ഷിച്ചിരുന്ന വറുത്ത ഇറച്ചി, ഇറച്ചിക്കറി, പാചകം ചെയ്യാത്ത ഇറച്ചി, പഴകിയ ചോറ്, ചപ്പാത്തി, പഴകിയ എണ്ണ, നിരോധിത പ്ലാസ്റ്റിക് എന്നിവ പിടിച്ചെടുത്തു. തീർത്തും ഭക്ഷ്യയോഗ്യമല്ലാത്ത രീതിയിലായിരുന്നു പല കടകളിലും.
50000 രൂപ പിഴ ഇനത്തിൽ ഈടാക്കി. നേരത്തേ ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിലും സമാനമായ ഭക്ഷ്യ ഉൽപന്നങ്ങളാണ് കൊട്ടാരക്കര മേഖലയിൽ നിന്നു പിടികൂടിയത്. ഇന്നലെ നടന്ന പരിശോധനയിൽ ഹെൽത്ത് ഇൻസ്പെക്ടർ വി.പി.അജിത്ത്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സുജി സുന്ദർ, അശ്വതി ശങ്കർ, ആർ.ആർ.രതീഷ് എന്നിവർ പങ്കെടുത്തു.