'ബസിന്റെ അടിയിലാണ്, രക്ഷിക്കണം’; അപകടത്തിലും മനഃസാന്നിധ്യം കൈവിടാതെ സെയ്താലി
Mail This Article
കൊല്ലം ∙ ടൂറിസ്റ്റ് ബസിനടിയിൽ കുടുങ്ങിയ മെക്കാനിക് സ്വയം അഗ്നിരക്ഷാ സേനയെ വിളിച്ചു സഹായം അഭ്യർഥിച്ചു. അവർ എത്തിയപ്പോഴേക്കും രക്ഷപ്പെട്ടു. അപ്രതീക്ഷിതമായി ഉണ്ടായ അപകടത്തിലും മനഃസാന്നിധ്യം കൈവിടാതിരുന്നതാണ് അപകടത്തെ അതിജീവിക്കാൻ തുണയായത്. കുണ്ടറ മുളവന സ്വദേശിയായ സെയ്താലിയാണ് ബസിന്റെ അടിയിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.
പള്ളിമുക്ക് കൊല്ലൂർവിളയിലെ വർക് ഷോപ്പിനു മുന്നിൽ ടൂറിസ്റ്റ് ബസിനു സ്പീഡ് ഗവർണർ ഘടിപ്പിക്കുന്നതിനാണ് സെയ്താലി ബസിനടിയിലേക്ക് കയറിയത്. തുടർന്നു എയർ സസ്പെൻഷനിൽ കുടുങ്ങിപ്പോകുകയായിരുന്നു. ഇതു കണ്ടു ബസിന്റെ ഉടമ രക്ഷപ്പെടുത്താനായി മറ്റൊരു മെക്കാനിക്കിനെ വിളിക്കാൻ പോയപ്പോൾ കയ്യിലുണ്ടായിരുന്ന ഫോൺ ഉപയോഗിച്ച് സെയ്താലി അഗ്നിരക്ഷാ സേനയെ വിളിച്ചു സഹായം ആവശ്യപ്പെട്ടു. എന്നാൽ അപ്പോഴേക്കും മെക്കാനിക് എത്തി രക്ഷപ്പെടുത്തുകയായിരുന്നു. കുടുങ്ങിപ്പോയ ബസിന്റെ പരിസരത്തായി ഒട്ടേറെ ആളുകൾ ഉണ്ടായിരുന്നെങ്കിലും അഗ്നിശമന സേന എത്തിയപ്പോഴാണ് എല്ലാവരും സംഭവമറിയുന്നത്.