യുവതിയുടെ മരണത്തിൽ ദുരൂഹതയെന്ന് പരാതി
Mail This Article
കൊട്ടാരക്കര ∙ വാളകം അണ്ടൂർ വടക്കേവിള വീട്ടിൽ ബിജി (സന്ധ്യ -40 )യുടെ മരണത്തിൽ ദുരൂഹതയെന്ന പരാതിയുമായി ബന്ധുക്കൾ. ഭർതൃവീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരണമടഞ്ഞ് ഒരാഴ്ചയായിട്ടും പൊലീസ് നടപടി സ്വീകരിച്ചില്ലെന്നാണു പരാതി. തെളിവുകൾ നശിപ്പിക്കാനും കുറ്റവാളികൾക്ക് രക്ഷപ്പെടാനും പൊലീസ് സൗകര്യം ഒരുക്കുന്നതായാണ് ആരോപണം. കൊട്ടാരക്കര ഡിവൈഎസ്പിക്ക് പരാതി നൽകി. ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നൽകാൻ ആക്‌ഷൻ കൗൺസിൽ തീരുമാനിച്ചു.
മരിച്ചതിന് തലേ രാത്രിയിലും ബിജിയെ ഉപദ്രവിക്കുകയും ബന്ധുക്കളെ ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി അമ്മ രമണി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. രാവിലെ 5 ന് സഹോദരനും മാതാവും വീട്ടിൽ ചെന്ന് സംസാരിച്ച് ഒത്തു തീർപ്പാക്കി ആറ് മണിയോടെ തിരികെ വന്നു. 21ന് ആണ് ബിജി മരിച്ചത്. ആസിഡ് ഉള്ളിൽച്ചെന്ന് മരിച്ചെന്നാണു ലഭിച്ച വിവരം. ഒരു മണിയോടെയാണ് ബന്ധുക്കൾ വിവരം അറിയുന്നത്. രാവിലെ 11 മണിക്ക് ബിജി ഫോണിൽ വീട്ടിൽ വിളിച്ച് അമ്മയുമായി സംസാരിച്ചിരുന്നു.
ശബ്ദ സന്ദേശങ്ങൾ ഉൾപ്പെടെ പരാതിക്ക് ഒപ്പം നൽകിയിട്ടും ബിജിയുടെ മരണത്തിൽ ദുരൂഹതകൾ ഉണ്ടായിട്ടും പരാതിക്കാരുടെ മൊഴിയെടുക്കാനോ കുറ്റക്കാർക്കെതിരെ നടപടിയെടുക്കാനും പൊലീസ് തയാറായില്ലെന്നാണ് പരാതി. ഇതിനെതിരെ ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നൽകുമെന്ന് ആക്‌ഷൻ കൗൺസിൽ അംഗങ്ങളായ അലക്സ് മാമ്പുഴ, മഞ്ജു റഹിം, മോനച്ചൻ വാളകം, സുനി അണ്ടൂർ എന്നിവർ അറിയിച്ചു.