ചരക്കുലോറി അപകടം; 5 പേർക്ക് പരുക്ക്
Mail This Article
ആര്യങ്കാവ് ∙ നിയന്ത്രണംവിട്ട ചരക്ക് ലോറി കാറിലും ലോറിയിലും ഇടിച്ച് 5 പേർക്ക് പരുക്ക്. ഇന്നലെ രാവിലെ 7ന് കോട്ടവാസൽ തീർഥാടന പള്ളിയ്ക്ക് സമീപത്തായിരുന്നു അപകടം. കാർ യാത്രക്കാരായ ഉറുകുന്ന് അഞ്ജനത്തിൽ ശശികുമാർ(53), ഭാര്യ അഞ്ജന(48), മകൻ ആരോമൽ(25), അഞ്ജനയുടെ പിതാവ് ഇടമൺ ആനപെട്ടകോങ്കൽ അജിത് ഭവനിൽ ജനാർദനൻ(72), ഭാര്യ കനകമ്മ(68), ലോറി ഡ്രൈവർ തമിഴ്നാട് സ്വദേശി സുരേഷ് എന്നിവർക്കാണ് പരുക്കേറ്റത്.
അഞ്ജന, ജനാർദനൻ എന്നിവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തമിഴ്നാട്ടിൽ നിന്നു സിമന്റുമായി കേരളത്തിലേക്ക് എത്തിയ ലോറിയാണ് അപകടത്തിൽപെട്ടത്.നിയന്ത്രണംവിട്ട സിമന്റ് ലോറി എതിരെ വന്ന ലോറിയിൽ ഇടിച്ച ശേഷം കാർ ഇടിച്ച് നിരക്കിക്കൊണ്ട് മൺതിട്ടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കാറിന്റെ ഒരുവശം പൂർണമായും തകർന്നു. ലോറിയുടെ ഡ്രൈവറെ ഏറെ നേരത്തെ പരിശ്രമത്തിന് ശേഷമാണു പുറത്തെത്തിച്ചത്. കാറിലുണ്ടായിരുന്നവർ അച്ചൻകോവിലിലേക്കു പോവുകയായിരുന്നു.
ആദ്യം ഇടിച്ച ലോറിയുടെ ഇന്ധനടാങ്ക് തകർന്ന് റോഡിൽ വീണു.കോട്ടവാസൽ ഭാഗം സ്ഥിരം അപകടമേഖലയായി മാറുകയാണ്. 4 ദിവസം മുൻപ് ഇവിടെ കാർ അപകടത്തിൽപ്പെട്ടത് ഇപ്പോഴും പാതയോരത്ത് കിടപ്പുണ്ട്.തമിഴ്നാട്ടിൽ നിന്നും എത്തുന്ന ചരക്കുവാഹനങ്ങൾ ഇന്ധനം ലാഭിക്കാൻ വേണ്ടി ന്യൂട്രലിൽ ഇറക്കം ഇറങ്ങി വരുന്നതാണ് അപകടത്തിന് കാരണമാകുന്നത്. ഇത്തരത്തിൽ ലാഭിക്കുന്ന ഇന്ധനം ആര്യങ്കാവ് പഞ്ചായത്തിൽ വിൽപന നടത്തുക പതിവാണെന്നും ആരോപണമുണ്ട്.
ലോറിക്കാരിൽ നിന്നു വാങ്ങുന്ന ഇന്ധനം വിൽപന നടത്തുന്നവരെ പിടികൂടാൻ പൊലീസും തയാറാകുന്നില്ല. കോട്ടവാസൽ - പുനലൂർ പാതയിൽ നടന്നിട്ടുള്ള അപകടങ്ങളിൽ ഭൂരിഭാഗവും ന്യൂട്രലിൽ ഓടിക്കുന്നതാണെന്ന് മോട്ടർ വാഹനവകുപ്പും കണ്ടെത്തിയിട്ടുണ്ട്. മണ്ഡലകാലം ആരംഭിച്ചിട്ടും മോട്ടർവാഹന വകുപ്പും കിഴക്കൻ മേഖലയിലേക്ക് പരിശോധനയ്ക്കായി എത്തുന്നില്ല.