കുറ്റാലം ജലപാതത്തിൽ കാൽ കുത്താൻ സ്ഥലമില്ല; തല നനയ്ക്കണമെങ്കിൽ മണിക്കൂറുകളോളം കാത്തുനിൽക്കണം
Mail This Article
തെന്മല∙ കുറ്റാലം ജലപാതത്തിൽ കാൽ കുത്താൻ സ്ഥലമില്ല; തല നനയ്ക്കണമെങ്കിൽ മണിക്കൂറുകളോളം കാത്തുനിൽക്കണം. കുറ്റാലം സീസൺ അവസാനിച്ചിട്ടും ഇന്നലെ തിരക്കു നിയന്ത്രണാതീതമായിരുന്നു. രാവിലെ തുടങ്ങിയ തിരക്ക് രാത്രിയും തുടരുകയാണ്. ശനിയും ഞായറും അവധി ആയതിനാൽ തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു ധാരാളം വിനോദ സഞ്ചാരികൾ കുറ്റാലത്തെത്തിയിരുന്നു.
കേരളത്തിൽ നിന്നുള്ള സഞ്ചാരികളുടെ തിരക്കും കുറവല്ല. തിരക്കു കൂടിയതോടെ ഒന്നു തലനനയ്ക്കാൻ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടി വന്നു. ക്യു നിന്നു വെള്ളച്ചാട്ടത്തിന്റെ അടുത്ത് എത്തിയാലും 2 മിനിറ്റിൽ കൂടുതൽ നിൽക്കാൻ അനുവദിക്കില്ല. കഴിഞ്ഞ ആഴ്ചയിൽ തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ ലഭിച്ചതിനാൽ കുറ്റാലം, ഐന്തരുവി, പഴയ കുറ്റാലം എന്നിവിടങ്ങളിൽ നീരൊഴുക്കു നല്ല നിലയിലുണ്ട്. കുറ്റാലത്തെ അതേ തിരക്കാണു മറ്റു ജലപാതങ്ങളിലും. മണ്ഡലകാലം ആയതോടെ ശബരിമല തീർഥാടകരും ഇവിടങ്ങളിൽ എത്തുന്നുണ്ട്.