ADVERTISEMENT

പുത്തൂർ ∙ ‘തെങ്ങ് ചതിക്കില്ല എന്ന പഴഞ്ചൊല്ലിൽ പതിരേതുമില്ല എന്നുറപ്പിച്ചു പറയും ഈ ദമ്പതികൾ. മുറ്റത്തെ തെങ്ങില്ലായിരുന്നെങ്കിൽ മിന്നലേൽക്കുമായിരുന്നു എന്നു പറയുമ്പോൾ മാറനാട് രാജിഭവനിൽ ഗീവർഗീസിന്റെയും (63) ഭാര്യ പൊടിമോളുടെയും (62) വാക്കുകളിൽ ഇടിമുഴക്കത്തിന്റെ നടുക്കമുണ്ട്.

മഴയില്ലാത്ത സമയത്ത് അപ്രതീക്ഷിതമായി എത്തിയ ശക്തമായ ഇടിമിന്നലേറ്റു വീടിനു സമീപത്തെ 2 തെങ്ങുകൾ ഉൾപ്പെടെ 3 മരങ്ങൾക്കും വീടിനും സാരമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടും തങ്ങൾ അദ്ഭുതകരമായി രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് ഈ വയോധിക ദമ്പതികൾ.

കഴിഞ്ഞ ദിവസം വൈകിട്ട് 7ന് ആയിരുന്നു വീടിനു ഇടിമിന്നലേറ്റത്. ഈ സമയം കുളിമുറിയിൽ കുളിച്ചു കൊണ്ടു നിൽക്കുകയായിരുന്ന ഗീവർഗീസ് പുറത്തേക്കു തെറിച്ചു വീണു. അടുക്കളയിലായിരുന്ന ഭാര്യയുടെ ഇടതു കൈക്ക് സാരമല്ലാത്ത പൊള്ളലുമേറ്റു. വലിയ ശബ്ദവും വല്ലാത്ത ഗന്ധവും ഉണ്ടായെങ്കിലും സംഭവിച്ചത് എന്താണെന്നു മനസ്സിലാക്കാൻ കുറച്ചു സമയം വേണ്ടി വന്നു.

പുറത്ത് ഇറങ്ങി നോക്കിയപ്പോൾ വീടിനോടു ചേർന്നു നിന്ന വലിയ തെങ്ങിന്റെ മണ്ട നിലത്തു കിടക്കുന്നതാണ് കണ്ടത്. സമീപത്തെ മറ്റൊരു തെങ്ങ് പിരിച്ചൊടിച്ച നിലയിൽ ആയിരുന്നു. ഒരു പുളിമരവും കരിഞ്ഞു. ഭിത്തികൾക്കു വിള്ളലുണ്ടായി. വീട്ടിലെ വയറിങ് മുഴുവൻ കത്തിനശിക്കുകയും 5 ഫാനുകളും തകരാറിലാവുകയും ചെയ്തു. എന്നിട്ടും നിസാര പരുക്കുകളോടെ  രക്ഷപ്പെടാനായത് ഭാഗ്യമായി കരുതുകയാണിവർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com