വാഹനമിടിച്ചു പരുക്കേറ്റ പത്രം ഏജന്റ് മരിച്ചു
Mail This Article
പത്തനാപുരം∙ പത്രവിതരണത്തിലൂടെ പ്രിയങ്കരനായ, നാട്ടുകാരുടെ ലബ്ബ വിട പറഞ്ഞു. കുന്നിക്കോട് കണ്ണുകെട്ടി വിള വീട്ടിൽ (നസ്‌രിയ മൻസിൽ) മുഹമ്മദ് കുഞ്ഞ് ലബ്ബ (72) അപകടത്തെത്തുടര്‍ന്നു കൊല്ലത്തെ സഹകരണ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ട് 6.30നാണു മരിച്ചത്. നവംബർ 29നു രാവിലെ 9.15ന് ദേശീയപാതയില്‍ കുന്നിക്കോട് ജംക്‌ഷനില്‍ ആവണീശ്വരം സഹകരണ ബാങ്കിന് എതിർവശത്തായി പത്രം വിതരണം ചെയ്യുന്നതിനിടെ പിന്നാലെയെത്തിയ സിമന്റ് ലോറി, മുഹമ്മദ് കുഞ്ഞ് ലബ്ബ സഞ്ചരിച്ച സൈക്കിൾ ഇടിച്ചു തെറിപ്പിച്ചു. റോഡിലേക്കു തെറിച്ചു വീണ ഇദ്ദേഹത്തിന്റെ തലയ്ക്കു ഗുരുതരമായി പരുക്കേറ്റിരുന്നു.
40 വർഷം മുൻപു മലയാള മനോരമ ഏജൻസിയെടുത്ത മുഹമ്മദ് കുഞ്ഞു ലബ്ബയ്ക്കു മറ്റു ജോലികൾ ഒന്നും ഉണ്ടായിരുന്നില്ല. പുലർച്ചെ പ്രഭാത നമസ്കാരത്തിനു ശേഷം സൈക്കിളിൽ പത്രവിതരണത്തിനായി ഇറങ്ങി, ഓരോ വീടുകളിലും എത്തി പത്രം അവരുടെ കൈകളിൽ എത്തിയെന്ന് ഉറപ്പു വരുത്തിയായിരുന്നു മടക്കം. സൗമ്യമായ ഇടപെടലിലൂടെ ഏവരെയും ആകർഷിച്ച ലബ്ബയുടെ വിയോഗത്തിൽ കണ്ണീർ വാർക്കുകയാണു നാട്.
അപകടം ഉണ്ടാക്കിയ ലോറി അമിത വേഗത്തിലായിരുന്നുവെന്നു ദൃക്സാക്ഷികൾ പറഞ്ഞു. കബറടക്കം ഇന്ന്. ഭാര്യ: നദീറ ബീവി. മക്കൾ: നസ്റിയ, ഫൗസിയ. മരുമക്കൾ: അബ്ദുൽ സലാം, അൽത്താഫ്.