കൊട്ടാരക്കര ജില്ലാ ട്രഷറിയിൽ ഡിജിറ്റൽ ടോക്കൺ നിലച്ചു
Mail This Article
കൊട്ടാരക്കര ∙ പരീക്ഷണാടിസ്ഥാനത്തിൽ കൊട്ടാരക്കര ജില്ലാ ട്രഷറിയിൽ ഏർപ്പെടുത്തിയ ഡിജിറ്റൽ ടോക്കൺ പരിഷ്കാരം നോക്കുകുത്തിയായി. അഞ്ചു മാസമായി തകരാറിലായ ഉപകരണം നന്നാക്കാൻ കഴിഞ്ഞ ദിവസമാണ് ആളെത്തിയത്. അറ്റകുറ്റപ്പണിക്ക് 13000 രൂപ വേണമെന്നാണ് ആവശ്യം. സംസ്ഥാന വ്യാപകമായി പദ്ധതി നടപ്പാനൊരുങ്ങുമ്പോഴാണ് തകരാറ്. വേഗത്തിൽ പെൻഷൻ ലഭിക്കാൻ സഹായകമായ രീതിയിലായിരുന്നു പ്രവർത്തനം. എട്ട് വിതരണ കൗണ്ടറുകളിലെയും ടോക്കൺ നമ്പർ ബോർഡിൽ തെളിയും.
ട്രഷറിയുടെ പരിസരത്ത് എവിടെ നിന്നാലും അറിയാൻ കഴിയും. കൗണ്ടറുകൾക്ക് മുന്നിലെ കൂട്ടയിടി ഒഴിവാക്കാനായതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും കൂട്ടത്തോടെ പെൻഷൻകാർ എത്താൻ തുടങ്ങി. ഇതിനിടെയാണ് തകരാർ വില്ലനായി എത്തിയത്. താൽക്കാലിക അറ്റകുറ്റപ്പണി നടത്തിയെന്നാണ് വിശദീകരണം. ഇന്റർനെറ്റ് തകരാറ് കാരണം ഇന്നലെയും പ്രവർത്തിച്ചില്ല. ജില്ലയിൽ ഏറ്റവുമധികം പെൻഷൻകാർ ആശ്രയിക്കുന്ന ട്രഷറികളിൽ ഒന്നാണിത്. ആയിരത്തോളം പെൻഷൻകാരാണ് ആദ്യ ആഴ്ചകളിൽ ദിവസവും എത്തുന്നത്.