കാറ്റിലും മഴയിലും തകർന്നത് 25 വീടുകൾ, 25 പോസ്റ്റുകൾ; സ്ഥിതിഗതികൾ വിലയിരുത്തി ഉദ്യോഗസ്ഥർ: ചിത്രങ്ങൾ
Mail This Article
തേവലക്കര ∙ തെക്കുംഭാഗം, തേവലക്കര മേഖലയിലുണ്ടായ കാറ്റിലും മഴയിലും വൻ നാശനഷ്ടം. 25ലധികം വീടുകൾ തകർന്നു. മരങ്ങൾ കടപുഴകി വീണും ശിഖരങ്ങൾ ഒടിഞ്ഞും വീണും വൈദ്യുത ലൈനുകളും തൂണുകളും തകർന്നു. ഞായർ വൈകിട്ടാണ് ശക്തമായ കാറ്റും മഴയും ഉണ്ടായത്. തേവലക്കര വില്ലേജ് പരിധിയിൽ ഒരു വീട് പൂർണമായും 15ലധികം വീടുകൾ ഭാഗികമായും തകർന്നു. 25 വൈദ്യുതത്തൂണുകളും തകർന്നു.
കോയിവിള തയ്യിൽ കിഴക്കേതിൽ ജോസിന്റെ വീടാണ് പൂർണമായും തകർന്നത്. പുത്തൻസങ്കേതം, മുള്ളിക്കാല, കോയിവിള, ചന്ദ്രാസ് ജംക്‌ഷൻ തുടങ്ങിയ സ്ഥലങ്ങളിലാണ് നാശനഷ്ടം ഉണ്ടായത്. തെക്കുംഭാഗം വില്ലേജ് പരിധിയിൽ ഏഴു വീടുകൾ മരം വീണു ഭാഗികമായി തകർന്നു. വടക്കുംഭാഗം മുട്ടത്ത് കോളനി ബിന്ദു, പുല്യാഴത്ത് ബാബു പിള്ള, ജോയ്സി ഭവനം ക്രിസ്താമ്മ ജോസഫ്, പന്തപ്ലാവിളയിൽ അരവിന്ദൻ പിള്ള, മൂലേപടിഞ്ഞാറ്റതിൽ രാധ, നടുവത്തുചേരി കൂറ്റങ്ങാഴത്ത് അശോകൻ എന്നിവരുടെ വീടുകൾക്കാണ് കേടുപാടുണ്ടായത്.
വൈദ്യുതി വിതരണം ഇന്നലെ വൈകിട്ടോടെയാണ് പലയിടങ്ങളിലും പുനഃസ്ഥാപിക്കാനായത്. തഹസിൽദാർ പി.ഷിബു, എൽആർ തഹസിൽദാർ സുശീല, ഡപ്യൂട്ടി തഹസിൽദാർ സാദത്ത് എന്നിവരുടെ നേതൃത്വത്തിൽ റവന്യു ഉദ്യോഗസ്ഥർ കൂടുതൽ നാശനഷ്ടം ഉണ്ടായ പ്രദേശങ്ങൾ സന്ദർശിച്ചു സ്ഥിതിഗതികൾ വിലയിരുത്തി. വിലയിരുത്തിയശേഷം നഷ്ടപരിഹാരം സംബന്ധിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്ന് തഹസിൽദാർ പറഞ്ഞു.വ്യാപക കൃഷിനാശവുമുണ്ടായി. മരച്ചീനി, വാഴ ചേമ്പ്, ചേന തുടങ്ങിയ കാർഷിക വിഭവങ്ങൾക്ക് വൻ നാശമാണ് ഉണ്ടായത്.