ആദിദേവിന്റെ ആവശ്യം: ലീവിനു വരുമ്പോൾ ഒരു യുദ്ധടാങ്കു കൂടി കൊണ്ടുവരണം, ഇപ്പോ ‘ടാങ്ക്’ നിറയെ വെള്ളം!
Mail This Article
കൊട്ടാരക്കര∙ ജമ്മുവിലെ സൈനികൻ കരീപ്ര മടന്തകോട് കാശ്മീരത്തിൽ പ്രവീണിനോടു മകൻ നാലു വയസ്സുകാരൻ ആദിദേവിന്റെ ആവശ്യം; അച്ഛൻ ലീവിനു വരുമ്പോൾ ഒരു യുദ്ധടാങ്കു കൂടി കൊണ്ടുവരണം. മകനെ പ്രീതിപ്പെടുത്താൻ നിർമാണം നടക്കുന്ന വീടിനു മുന്നിൽ ടാങ്കിന്റെ മാതൃകയിൽ മേൽമൂടിയോടെ അമ്മ ശരണ്യ ഒരു കിണർ പണിയിച്ചു.
ടാങ്ക് നിർമാണം തീർന്നെങ്കിലും പ്രശ്നങ്ങൾ തീർന്നില്ല. സിനിമകളിൽ കണ്ടു മനസ്സിൽ പതിഞ്ഞ ടാങ്കല്ല വീട്ടുമുറ്റത്തേതെന്ന് ആദിദേവ്. ടാങ്ക് ഓടിക്കാനാകുന്നില്ല! അച്ഛനുമായി പുതിയ പോർമുഖം തുറക്കുകയാണ് ആദിദേവ്. അച്ഛനെപ്പോലെ പട്ടാളക്കാരനാകണമെന്നാണ് ആദിദേവിന്റെ ആഗ്രഹം. ടാങ്ക് കാണാൻ ഒട്ടേറെപ്പേരെത്തുന്നു 11 വർഷമായി സൈനികസേവനം നടത്തുകയാണ് ടി.പി.പ്രവീൺ. അടൂർ സ്വദേശി ശില സന്തോഷാണു ടാങ്കിന്റെ ശിൽപി. കഴക്കൂട്ടം സൈനിക സ്കൂളിനു മുന്നിലെ ടാങ്കുകളുടെ ഫോട്ടോ മാതൃകയാക്കിയാണു മോഡൽ തയാറാക്കിയത്.