അഞ്ചൽ ബൈപാസ് :കാത്തിരിപ്പിന് വിരാമം; താൽക്കാലിക ഗതാഗതം ആരംഭിച്ചു
Mail This Article
അഞ്ചൽ ∙ പ്രദേശവാസികളുടെ ഏറെക്കാലത്തെ കാത്തിരിപ്പിനു വിരാമമാകുന്നു, ബൈപാസ് റോഡിന്റെ നിർമാണം അവസാന ഘട്ടത്തിലേക്ക്. മുകൾ തട്ടിൽ അവസാന ലെയർ ടാറിങ് , വശങ്ങളിൽ ടൈൽ പാകൽ, വൈദ്യുതീകരണം , സുരക്ഷാ ക്രമീകരണങ്ങൾ എന്നിവ അവശേഷിക്കുന്നു.
സൗകര്യം കണക്കിലെടുത്തു താൽക്കാലിക ഗതാഗതം അനുവദിച്ചിട്ടുണ്ട്. റവന്യു ജില്ല കലോത്സവത്തിന് അഞ്ചലിൽ എത്തിയ ഒട്ടേറെ ആളുകളുടെ വാഹന പാർക്കിങ്ങിന് ഈ പാത ഉപകരിച്ചു. റോഡിന്റെ സൗകര്യവും സൗന്ദര്യവും ആസ്വദിക്കാൻ ആളുകൾ എത്തുന്നുണ്ട്. ശേഷിക്കുന്ന പണികൾ ആരംഭിക്കുമ്പോൾ ഗതാഗതം നിരോധിച്ചേക്കും.
പാത പൂർത്തിയായതോടെ വശങ്ങളിൽ വൻകിട കെട്ടിടങ്ങൾ തുടങ്ങിയവയുടെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാനുള്ള ശ്രമത്തിലാണു ചിലർ. ചില വസ്തുക്കൾ വയൽ ആയതിനാൽ തടസ്സങ്ങൾ ഉയരുന്നുണ്ട്. അത് ജീവിക്കാനുള്ള ശ്രമങ്ങളും തകൃതി.
2.02 കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് യാഥാർഥ്യമായത് 17 വർഷത്തോളം കാത്തിരിക്കേണ്ടി വന്നെങ്കിലും പൂർത്തിയായതിൽ നാട്ടുകാർ ഏറെ സന്തുഷ്ടരാണ്. 2004 – 05 കാലത്തു പി.എസ്.സുപാൽ എംഎൽഎ ആയിരുന്ന കാലത്താണു പാതയുടെ പ്രാഥമിക സർവേ നടന്നത്.
പിന്നീടുള്ള കാര്യങ്ങൾ ഇഴഞ്ഞു നീങ്ങിയതിനാലാണു റോഡിനു വേണ്ടി ഏറെ കാത്തിരിക്കേണ്ടി വന്നത്.
ഇപ്പോഴത്തെ വേഗത്തിൽ കാര്യങ്ങൾ നീങ്ങിയാൽ ഫെബ്രുവരിയോടെ പണികൾ തീർത്ത് ഔദ്യോഗിക ഉദ്ഘാടനം നടത്താൻ കഴിയുമെന്നു പി.എസ്.സുപാൽ എംഎൽഎ അറിയിച്ചു.