‘തിരുമക്കൾക്ക്’ മീനൂട്ട് വഴിപാട് നടത്തി അയ്യപ്പഭക്തർ
Mail This Article
കുളത്തൂപ്പുഴ∙ ശരണമന്ത്രങ്ങൾ മുഖരിതമായ കുളത്തൂപ്പുഴ ബാലക ശ്രീധർമശാസ്താ ക്ഷേത്രത്തിനു തൊട്ടടുത്തെ കല്ലടയാറ്റിലുള്ള തിരുമക്കൾ എന്ന മത്സ്യങ്ങൾക്കു മീനൂട്ട് വഴിപാടു നടത്തി അയ്യപ്പഭക്തർ. മണ്ഡലകാലമായതോടെ തീർഥാടകരുടെ തിരക്കിലമർന്ന ക്ഷേത്രപരിസരത്ത് മീനൂട്ട് വഴിപാടു നടത്താനും മത്സ്യങ്ങളെ കാണാനും തിരക്കേറി. ക്ഷേത്ര ശ്രീകോവിലിൽ അഷ്ടശിലയിൽ ദേവനായി കുടികൊള്ളുന്ന മണികണ്ഠന്റെ തോഴരാണ് തിരുമക്കളായ മത്സ്യങ്ങൾ എന്നാണു വിശ്വാസം.
ശരീരത്തിലെ മാറാവ്യാധികളായ ത്വക് രോഗങ്ങൾ ഭേദപ്പെടുത്താനാണു ഭക്തർ മത്സ്യങ്ങൾക്കു മീനൂട്ട് വഴിപാടു നടത്തുന്നതെന്നാണു ഐതിഹ്യം. പ്രളയത്തിലും മലവെള്ളപ്പാച്ചിലിലും കല്ലടയാർ കടവുകൾ വിട്ടുപോകാതെ കൂട്ടമായി കിടക്കുന്ന മത്സ്യങ്ങളെ കാണാനും വഴിപാടു നടത്താനും ജാതിമത ഭേദമന്യേയാണു ഭക്തരുടെ വരവ്. മത്സ്യങ്ങൾക്കു ഭക്ഷ്യയോഗ്യമായ അരി,പച്ചരി,കപ്പലണ്ടിപ്പരിപ്പ്, മലർ, കടല എന്നിവ അടങ്ങിയ ആഹാരങ്ങളാണു വഴിപാടിനുള്ളിൽ. മത്സ്യങ്ങൾ ചത്തു പോയാൽ ആചാരപരമായ ചടങ്ങുകളോടെയാകും സംസ്കാരം. ഇരുകരകളും തകർന്ന കല്ലടയാറ്റിലെ കടവുകൾ നവീകരിച്ചും തടയണ പണിതു ജലലഭ്യത ഉറപ്പാക്കിമത്സ്യങ്ങളുടെ സുരക്ഷ ഒരുക്കാൻ നടപടി വേണമെന്നു മാത്രമാണു ഭക്തരുടെ പരിഭവം.