നായയെ കൂട്ടിയെത്തി വാൾ വീശി ഭീഷണി; യുവാവ് പൊലീസിനെ വെട്ടിച്ചു കടന്നു
Mail This Article
കടയ്ക്കൽ∙ നായയുമായി എത്തി വടിവാൾ കാട്ടി വീടിനു മുന്നിൽ രണ്ടു മണിക്കൂർ ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവ് പൊലീസിനെ വെട്ടിച്ചു കടന്നു. ചിതറ കിഴക്കുംഭാഗത്ത് ഇന്നലെ രാവിലെ 9നാണു സംഭവം. മാങ്കോട് സ്വദേശി സജീവ് (39) ആണ് കിഴക്കുംഭാഗം കടവിളാകത്ത് വീട്ടിൽ സുപ്രഭയുടെ വീടിനു മുന്നിൽ വെല്ലുവിളി നടത്തിയത്. പട്ടിയും ആക്രമണകാരി ആയതിനാൽ ആർക്കും അടുക്കാൻ ആയില്ല.
പൊലീസിനും നാട്ടുകാർക്കും കാഴ്ചക്കാരായി നിൽക്കേണ്ടി വന്നു. പൊലീസ് അറിയിച്ചു കടയ്ക്കൽ നിന്നു ഫയർ ഫോഴ്സ് എത്തി. യുവാവിനെ അനുനയിപ്പിക്കാൻ ശ്രമം നടത്തി. കാറിന്റെ ടയറിൽ കാറ്റു നിറച്ചു കൊടുത്താൽ പൊലീസ് സ്റ്റേഷനിൽ ചെല്ലാമെന്നു സമ്മതിച്ചു. ടയറിൽ കാറ്റു നിറച്ച ശേഷം പൊലീസിനെ വെട്ടിച്ചു യുവാവ് കടന്നു. പിന്നീട് ഇയാൾ മാങ്കോട്ടുള്ള വീട്ടിലെത്തി. പട്ടികളെ തുറന്നു വിട്ട ശേഷം വീടിനകത്ത് ഇരിപ്പായി. അവിടെയും പൊലീസ് എത്തിയെങ്കിലും പിടികൂടാൻ ആയില്ല.
കിഴക്കുംഭാഗത്ത് സുരഭിയുടെ വീടും സ്ഥലവും തന്റേതാണെന്ന അവകാശ വാദവുമായാണു സജീവ് ഇവിടെയെത്തി ഭീഷണി മുഴക്കുന്നത്. ഇയാളുടെ അച്‍ചൻ വാങ്ങിയ സ്ഥലമാണെന്നാണു വാദം. രണ്ടു ദിവസം മുൻപും ഇയാൾ ഭീഷണി മുഴക്കിയിരുന്നു. സജീവ് പറയുന്നതു വ്യാജമാണെന്നാണു നാട്ടുകാർ പറയുന്നത്. നേരത്തേ ചിതറ പഞ്ചായത്തിലെ മറ്റൊരു സ്ഥലത്തു സമാന രീതിയിൽ സജീവ് പ്രശ്നം സൃഷ്ടിച്ചിരുന്നു.