ADVERTISEMENT

കൊല്ലം∙ തുറമുഖം വഴി ചരക്കുഗതാഗതം വർധിപ്പിക്കുന്നതിനു കൊച്ചി തുറമുഖ അതോറിറ്റി.  ഇതിന്റെ ഭാഗമായി കൊച്ചി തുറമുഖ അതോറിറ്റി ഡപ്യൂട്ടി ചെയർമാൻ വികാസ് അഗർവാൾ, ഡപ്യൂട്ടി ട്രാഫിക് മാനേജർ അനിൽകുമാർ എന്നിവർ  കൊല്ലം തുറമുഖം സന്ദർശിച്ചു സൗകര്യങ്ങൾ വിലയിരുത്തി. കശുവണ്ടി കയറ്റുമതി– ഇറക്കുമതി വ്യവസായികളുമായി ചർച്ച നടത്തുകയും ചെയ്തു. കൊല്ലത്തു ചൊവ്വാഴ്ചയാണു വ്യവസായികളുമായി ചർച്ച നടത്തിയത്. പ്രധാനമായും, കൊച്ചിയിൽ നിന്ന് അസംസ്കൃത കശുവണ്ടി കൊല്ലം തുറമുഖത്തെത്തിക്കാനാണു നീക്കം. മറ്റു ചരക്കുകളും കൊണ്ടുവരും. എമിഗ്രേഷൻ ആവശ്യമില്ലാതെ തന്നെ ചരക്കു കപ്പലുകൾക്കു കൊല്ലം തുറമുഖത്തെത്താനാകും.

ഇന്നലെ രാവിലെയാണു തുറമുഖം സന്ദർശിച്ചു സൗകര്യങ്ങൾ വിലയിരുത്തിയത്. ക്രെയിൻ, ഫോർക് ലിഫ്റ്റ്, കണ്ടെയ്നർ ലിഫ്റ്റ്, കപ്പൽ തുറമുഖത്തേക്കു വലിച്ചുകൊണ്ടു വരുന്നതിനുള്ള ടഗ്, വാർഫിന്റെ നീളം, ജീവനക്കാരുടെ എണ്ണം തുടങ്ങിയവ വിലയിരുത്തിയ ശേഷം  എംടി മലബാർ എന്ന ടഗ്ഗിൽ കയറി പുലിമുട്ടിനു പുറത്തേക്കു പോയി. കപ്പൽ ചാലിന്റെ ആഴം മനസ്സിലാക്കുന്നതിനായിരുന്നു ഇത്. വലിയ വികസന സാധ്യതയുള്ള തുറമുഖമാണു കൊല്ലമെന്നു വികാസ് അഗർവാൾ പറഞ്ഞു. 

എല്ലാ സൗകര്യങ്ങളും തുറമുഖത്തുണ്ട്. ചരക്കുഗതാഗതം വർധിപ്പിക്കുന്നതിനു താമസം കൂടാതെ നടപടികൾ സ്വീകരിക്കുമെന്നു തുറമുഖ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ അദ്ദേഹം പറഞ്ഞു.  തുറമുഖം പർസർ ആർ.സുനിൽ, പോർട്ട് കൺസർവേറ്റർമാരായ സി.ഹരി ശേഖർ, ആർ.ബിനു, ഷിപ്പിങ് ഏജന്റുമാരായ അജിത് പ്രസാദ് (സത്യം ഷിപ്പിങ് ആൻഡ് ലോജിസ്റ്റിക്സ്),  ജോർജ് പാക്സ് ഷിപ്പിങ്) എന്നിവർ യോഗത്തിൽ പങ്കെടുത്തു.

കപ്പലുകൾ അറ്റകുറ്റപ്പണി പൂർത്തിയാക്കി

തുറമുഖത്തു നങ്കൂരമിട്ടിരുന്ന അദാനി ഗ്രൂപ്പിന്റെ കപ്പലുകൾ അറ്റകുറ്റപ്പണി പൂർത്തിയാക്കി മടങ്ങി. പതിനഞ്ചോളം കപ്പലുകളാണ് 8 മാസത്തിനിടയിൽ കൊല്ലം തുറമുഖത്ത് അറ്റകുറ്റപ്പണി നടത്തിയത്. നൂറിലേറെ ജീവനക്കാരുടെ ക്രൂ ചെയിഞ്ചും നടന്നു. ഷിപ്പിങ് ഏജന്റായി സത്യം ഷിപ്പിങ് ആൻഡ് ലോജിസ്റ്റിക്സിന്റെ സഹകരണത്തോടെയാണ് അറ്റകുറ്റപ്പണി നടത്തിയത്. കൊച്ചിയിൽ നിന്നെത്തിയ നൂറിലേറെ സാങ്കേതിക വിദഗ്ധർ രാപകൽ ജോലി ചെയ്താണു നിശ്ചിത സമയത്തിനുള്ളിൽ പണി പൂർത്തിയാക്കിയത്. അദാനി ഉൾപ്പെടെ ഇതിൽ സംതൃപ്തി രേഖപ്പെടുത്തി.  തുറമുഖത്തിനു കോടിക്കണക്കിനു രൂപയുടെ വരുമാനം ലഭിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com