ADVERTISEMENT

ആയൂർ ∙ മകളെ അസഭ്യം പറഞ്ഞതു ചോദ്യം ചെയ്തതിനു മദ്യപസംഘം മർദിച്ചതിനെ തുടർന്നുള്ള മനോവിഷമത്തിൽ പിതാവ് ആത്മഹത്യ ചെയ്ത സംഭവത്തിലെ 4 പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ആയൂർ അകമൺ ഷംല മൻസിലിൽ മുഹമ്മദ് ഫൈസൽ (42), മലപ്പേരൂർ തെക്കടത്ത് മേലതിൽ മോനിഷ് മോഹൻ (29), മഞ്ഞപ്പാറ തടത്തിൽ ചരുവിള വീട്ടിൽ നൗഫൽ (30), ഇളമാട് വേങ്ങൂർ രേഷ്മ ഭവനിൽ ആൻസൺ (28) എന്നിവരെയാണ് അന്വേഷണസംഘം കൊട്ടാരക്കരയിൽ നിന്നു പിടികൂടിയത്. കോടതിയിൽ ഹാജരാക്കി ഇവരെ റിമാൻഡ് ചെയ്തു.

ആത്മഹത്യ ചെയ്ത അജയകുമാറിന്റെ മകളുടെ പരാതിയിലാണ് ഇവർക്കെതിരെ കേസെടുത്തത്. ആത്മഹത്യ പ്രേരണ കുറ്റവും ഇവർക്കെതിരെ ചുമത്തിയതായി പൊലീസ് പറഞ്ഞു. സംഭവത്തിനു ശേഷം ബെംഗളൂരുവിലെ വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികൾ കൊട്ടാരക്കരയിൽ എത്തിയിട്ടുണ്ടെന്ന വിവരത്തെ തുടർന്നാണ് അന്വേഷണസംഘം ഇവരെ ഇവിടെ നിന്നു പിടികൂടിയത്. ആത്മഹത്യ ചെയ്ത അജയകുമാറിന്റെ വീടിനു സമീപം മുഹമ്മദ് ഫൈസലിന്റെ വീടിന്റെ നിർമാണം നടന്നുണ്ട്.

കോൺക്രീറ്റിനു വെള്ളം ഒഴിക്കുന്നതിനു വേണ്ടിയാണ് സുഹൃത്തുക്കളുമായി ഇയാൾ ഇവിടെ എത്തിയതെന്നും പൊലീസ് പറഞ്ഞു. 19 ന് രാത്രി 9 നാണ് പെരുവറത്ത് വീട്ടിൽ അജയകുമാറിനെ തൂങ്ങി മരിച്ച നിലയിൽ‌ കാണപ്പെട്ടത്. 18 ന് വൈകിട്ട് ട്യൂഷൻ കഴിഞ്ഞു മകളുമായി അജയകുമാർ ബൈക്കിൽ വീട്ടിലേക്കു വന്നപ്പോൾ വീടിനു സമീപം ഓട്ടോറിക്ഷയിലിരുന്നു മദ്യപിച്ചു കൊണ്ടിരുന്ന സംഘം മകളെ അസഭ്യം പറഞ്ഞതായി കുടുംബം പൊലീസിൽ നൽകിയ മൊഴിയിൽ പറയുന്നു.

മകളെ വീട്ടിലാക്കിയ ശേഷം തിരികെ എത്തി ഇതു ചോദ്യം ചെയ്ത അജയകുമാറിനെ ഇവർ മർദിച്ചതായാണ് പരാതി. ഇതിന്റെ മനോവിഷമത്താലാണ് ആത്മഹത്യ ചെയ്തതെന്നും കുടുംബം പറയുന്നു. പ്രതികളിൽ രണ്ടു പേരുടെ ഓട്ടോറിക്ഷകൾ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ചടയമംഗലം ഇൻസ്പെക്ടർ ജി.സുനിൽ, എസ്ഐമാരായ എം.മോനിഷ്, പ്രിയ, ഗ്രേഡ് എസ്ഐ മനോജ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ സനൽ, സിപിഒമാരായ മഹേഷ്, വിഷ്ണു, ഉബൈദ് എന്നിവർ ചേർന്നാണു പ്രതികളെ പിടികൂടിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com