ആലപ്പാട് തീരദേശത്ത് ശക്തമായ കടലേറ്റം; ശക്തമായ തിരമാലകൾ കടൽഭിത്തികളുടെ മുകളിലൂടെ റോഡിനെ മുറിച്ചു കടന്നെത്തി
Mail This Article
ഓച്ചിറ∙ ആലപ്പാട് പഞ്ചായത്ത് പറയ കടവ് മുതൽ അഴീക്കൽ വരെയുള്ള തീരദേശത്ത് ശക്തമായ കടലേറ്റം. ശക്തമായ തിരമാലകൾ കൂറ്റൻ കടൽഭിത്തികളുടെ മുകളിലൂടെ തീരദേശ റോഡിനെ മുറിച്ചു കടന്നെത്തി. മത്സ്യബന്ധനത്തിനു പോയ തൊഴിലാളികളിൽ ഭൂരിഭാഗവും തിരികെ എത്തി. മണ്ണുമാന്തി ഉപയോഗിച്ചു മണൽ കൂനകൾ നിർമിച്ചുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചു. രണ്ടു ദിവസം കൂടി ശക്തമായ കടലേറ്റത്തിനു സാധ്യതയെന്നു മുന്നറിയിപ്പ്.
ഇന്നലെ 4 മുതൽ ശക്തമായ തിരമാലകൾ കടൽ ഭിത്തിയുടെ മുകളിലൂടെ കരയിലെത്തി തുടങ്ങി. ആലപ്പാട് പഞ്ചായത്ത് അഴീക്കൽ 1 മുതൽ 9 വരെയുള്ള വാർഡുകളിലായി പറയ കടവ്, ശ്രായിക്കാട്, അമൃതപുരി, തലസ്ഥാനം ജംക്‌ഷൻ, സൂനാമി സ്മൃതി മണ്ഡപം, അഴീക്കൽ കുരിശടി, പൂക്കോട്ട് സ്മൃതി മണ്ഡപം, സമിതി ജംക്‌ഷൻ, ഭദ്രൻ മുക്ക്, അഴീക്കൽ ബീച്ച് എന്നിവിടങ്ങളിലാണ് തിരമാലകൾ ശക്തമായ എത്തിയത്.
തീരദേശ റോഡിനു പടിഞ്ഞാറ് ഭാഗത്തെ എല്ലാ വീടുകളും വ്യാപാര സ്ഥലങ്ങളും കടൽ വെള്ളത്താൽ നിറഞ്ഞു. മണ്ണുമാന്തി ഉപയോഗിച്ച് മണൽ ഭിത്തി നിർമിച്ചു ചില സ്ഥലങ്ങളിൽ പ്രതിരോധം പ്രവർത്തനങ്ങൾ നടത്തി. ആലപ്പാട് പഞ്ചായത്ത് പ്രസിഡന്റ് യു.ഉല്ലാസ്, പഞ്ചായത്ത് അംഗം പി.ലിജു, പൂക്കോട്ട് കരയോഗം പ്രസിഡന്റ് ജെ.വിശ്വംഭരൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിരോധ പ്രവർത്തനം നടത്തിയത്.