ADVERTISEMENT

പത്തനാപുരം∙  വഴിയിൽ നിന്ന യുവാക്കൾക്കു നേരെയും രണ്ടു വീടുകളിൽ കയറിയും ഗുണ്ടാ ആക്രമണം. ഒരാൾക്കു വെട്ടേറ്റു. രണ്ടു പേർക്കു പരുക്കേറ്റു. എഐവൈഎഫ് മണ്ഡലം പ്രസിഡന്റ് കുന്നിക്കോട് തടത്തിൽ പുത്തൻ വീട്ടിൽ റിയാസ്(38), കിളിത്തട്ടിൽ വീട്ടിൽ റജീക്ക്, ഇർഷാദ് എന്നിവർക്കാണു പരുക്കേറ്റത്.   

കുന്നിക്കോട് കാവൽപുര സ്വദേശികളായ ജോബിൻ, റിയാസ്(താഷ്ക്കന്റ്), അനസ്(പാലക്കാടൻ) എന്നിവരുടെ നേതൃത്വത്തിൽ ഏഴംഗ സംഘമാണ് ആക്രമണം നടത്തിയെന്നതാണു പരാതി. രണ്ടാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് മേഖലയിൽ ഗുണ്ടാ ആക്രമണം. ഞായർ രാത്രി 7നാണു സംഭവങ്ങളുടെ തുടക്കം. 

ബൈക്കിലെ ഇന്ധനം തീർന്നതിനെത്തുടർന്നു കാവൽപുര ജംക്‌ഷനിൽ നിന്ന യുവാക്കളും ജോബിന്റെ നേതൃത്വത്തിലുള്ള സംഘവുമായി വാക്കുതർക്കമുണ്ടായി. യുവാക്കളിൽ ചിലരെ മർദിക്കുകയും ചെയ്തു. ഇതു ചോദ്യം ചെയ്ത് തടത്തിൽ പുത്തൻ വീട്ടിൽ റിയാസ് എത്തുകയും സംഘവുമായി വാക്കുതർക്കമുണ്ടാകുകയും ചെയ്തു.

നാട്ടുകാർ സംഘടിച്ചതോടെ അക്രമിസംഘം പിരിഞ്ഞു പോയി. ഒരു മണിക്കൂറിനു ശേഷം കുന്നിക്കോട് കിളിത്തട്ടിൽ വീട്ടിൽ റസീനയെ ഭർത്താവ് ഉപദ്രവിക്കുന്നതായി അറിഞ്ഞ് റസീനയുടെ സഹോദരന്മാരായ റജീക്കും ഇർഷാദും സ്ഥലത്തെത്തി.

ഇതേ സമയം റസീനയുടെ ഭർത്താവായ അജാസ് ഖാൻ അറിയിച്ചതനുസരിച്ചു ജോബിന്റെ നേതൃത്വത്തിലുള്ള ഗുണ്ടാ സംഘം ഇവരുടെ വീട്ടിലെത്തുകയും റജീക്കിനെയും ഇർഷാദിനെയും ക്രൂരമായി മർദിക്കുകയുമായിരുന്നെന്നാണു പരാതി. സംഘത്തിൽ വിഷ്ണു, അനസ് ഉൾപ്പെടെ ഏഴു പേരുണ്ടെന്നു പരാതിയിൽ പറയുന്നു. 

ഇതിനു ശേഷം രാത്രി ഒന്നിനാണ് ഈ സംഘം തന്നെ കുന്നിക്കോട് തടത്തിൽ പുത്തൻ വീട്ടിൽ റിയാസിന്റെ വീട്ടിലെത്തുകയും, റിയാസിനെ വീടിനു പുറത്തിറക്കി വെട്ടിപ്പരുക്കേൽപിക്കുകയും ചെയ്തത്. കയ്യിലും ശരീരത്തും പരുക്കേറ്റ റിയാസിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

കിളിത്തട്ടിൽ റജീക്കിനെയും സഹോദരൻ ഇർഷാദിനെയും ആക്രമിച്ച സ്ഥലത്ത് പൊലീസ് എത്തുമ്പോൾ പ്രതികൾ അവിടെയുണ്ടായിരുന്നു. ഇവരെ നാട്ടുകാർ ചൂണ്ടിക്കാട്ടിയെങ്കിലും കസ്റ്റഡിയിലെടുക്കാൻ പൊലീസ് തയാറായില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നു കുന്നിക്കോട് എച്ച്എച്ച്ഒ എം.അൻവർ പറഞ്ഞു.  മേഖലയിൽ ഗുണ്ടാ സംഘങ്ങൾ ആക്രമണം  വർധിച്ചിട്ടും പൊലീസ് ഗൗരവമായി എടുക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com