കാപ്പ പ്രകാരം രണ്ടാം തവണയും അറസ്റ്റിൽ
Mail This Article
പുനലൂർ ∙ പൊലീസ് വാഹനം തല്ലിത്തകർക്കുകയും പൊലീസ് ഉദ്യോഗസ്ഥരെ ഉപദ്രവിക്കുകയും ചെയ്ത കേസിൽ പുനലൂർ കാര്യറ ചരുവിള വീട്ടിൽ നിസാറുദീനെ (37) കാപ്പ നിയമപ്രകാരം രണ്ടാം തവണ അറസ്റ്റ് ചെയ്തു. കാപ്പ നിയമ പ്രകാരമുള്ള 6 മാസത്തെ ജയിൽ വാസത്തിനു ശേഷം ഇയാൾ ജയിലിൽ നിന്ന് 2 മാസം മുൻപാണു മോചിതനായത്.അതിനു ശേഷം ഇയാൾ കാര്യറ സ്വദേശിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിക്കുകയും അതു തടയാൻ ശ്രമിച്ച എസ്ഐ ഉൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും പൊലീസ് വാഹനം തല്ലിത്തകർക്കുകയും ചെയ്തിരുന്നുവെന്നു പൊലീസ് പറഞ്ഞു.
ഈ സംഭവങ്ങളിൽ പൊലീസ് കേസുകൾ എടുത്ത് ഇയാളെ റിമാൻഡ് ചെയ്തിരുന്നു.തുടർന്നു റൂറൽ ജില്ലാ പൊലീസ് മേധാവി എം.എൽ സുനിലിന്റെ നിർദേശനുസരണം പുനലൂർ ഡിവൈഎസ്പി വിനോദിന്റെ നേതൃത്വത്തിൽ എസ്എച്ച്ഒ രാജേഷ് കുമാറിന്റെ ചുമതലയിലുള്ള സംഘം ഇയാൾക്കെതിരെ കാപ്പ പ്രകാരമുള്ള റിപ്പോർട്ട് തയാറാക്കുകയായിരുന്നു.
തുടർന്ന് എസ്ഐ ഹരീഷ്,സ്പെഷൽ ബ്രാഞ്ച് എസ് ഐ സുരേഷ് കുമാർ, ഇന്റലിജൻസ് എഎസ്ഐ അമീൻ, എസ് സിപിഒമാരായ ഷിജുകുമാർ, രജ്ബീർ, മനോജ്, സിപിഒ ഗിരീഷ് എന്നിവർ ചേർന്ന സംഘം ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതിയെ പൂജപ്പുര ജയിലിലേക്കു മാറ്റി. ഇയാൾ വിവിധ പൊലീസ് സ്റ്റേഷനുകളിലെ ഒട്ടേറെ കേസുകളിൽ പ്രതിയാണെന്നും പൊലീസ് പറഞ്ഞു.