കൊട്ടാരക്കര∙ 106 ഗ്രാം എംഡിഎംഎയുമായി അറസ്റ്റിലായ യുവാവിന്റെ രണ്ട് കൂട്ടാളികൾ കൂടി പിടിയിൽ. തിരുവനന്തപുരം പോത്തൻകോട് ഫ്രീക്ക് ഔട്ട് തുണിക്കട നടത്തുന്ന അയിരൂപ്പാറ ശാസ്തവട്ടം തോപ്പിൽവീട്ടിൽ വി.വിഷ്ണു(30), ഇവന്റ് മാനേജ്മെന്റ് ജീവനക്കാരൻ പോത്തൻകോട് കാട്ടായിക്കോണം വാവറക്കോണം അനീഷ് ഭവനിൽ എ.അനന്ദു (ആനന്ദ്-26) എന്നിവരാണ് കൊട്ടാരക്കര പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞ ദിവസം അറസ്റ്റിലായ കൊല്ലം പട്ടത്താനം ജനകീയ നഗർ 161 മിനി വിഹാറിൽ എഫ്.അമലിന്റെ (24) പങ്കാളികളാണ് ഇവരെന്നു പൊലീസ് പറഞ്ഞു. കഴിഞ്ഞ 24ന് അമലിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് 50000 രൂപ വീതം ഇരുവരും ഓൺലൈൻ ട്രാൻസ്ഫർ ചെയ്തതിന്റെ വിവരങ്ങളും പൊലീസിന് ലഭിച്ചു.
ചില്ലറ കച്ചവടക്കാർക്ക് എംഡിഎംഎ എത്തിച്ച് നൽകുന്നതാണ് ഇവരുടെ രീതി. ഒരു മാസം മുൻപ് കോവളത്ത് വച്ചാണ് മൂവരും പരിചയപ്പെട്ടത്. ഒരു ഗ്രാം എംഡിഎംഎ 1000 രൂപ നിരക്കിലാണ് അമൽ വാങ്ങുന്നത്. അഞ്ചിരട്ടി ലാഭത്തിനാണ് വിഷ്ണുവും അനന്ദുവും വിൽപന നടത്തുന്നത്. സംസ്ഥാനാന്തര ലഹരി വിൽപന കേന്ദ്രങ്ങളുമായി അമലിന് ബന്ധം ഉണ്ടെന്നു പൊലീസ് പറയുന്നു.
കേസ് അന്വേഷണം ഊർജിതമാക്കുമെന്ന് കൊല്ലം റൂറൽ എസ്പി എം.എൽ.സുനിൽ അറിയിച്ചു. കൊട്ടാരക്കര സ്റ്റേഷൻ ഇൻസ്പെക്ടർ വി.എസ്.പ്രശാന്ത്, എസ്ഐ കെ.എസ്.ദീപു, ഓഫിസർമാരായ നഹാസ്, അബി സലാം,സഹിൽ എന്നിവരുടെ നേതൃത്വത്തിലാണ് പോത്തൻകോട് നിന്നു വിഷ്ണുവിനെയും അനന്ദുവിനെയും പിടികൂടിയത്.