ADVERTISEMENT

കുണ്ടറ ∙ വീട് മാറി അക്രമിസംഘം നടത്തിയ ആക്രമണത്തിൽ ഗൃഹനാഥനു സാരമായ പരുക്ക്. വീട്ടുപകരണങ്ങളും സംഘം തല്ലിത്തകർത്തു. സംഭവത്തിൽ മൂന്ന് പേരെ കുണ്ടറ പൊലീസ് അറസ്റ്റ് ചെയ്തു. കേരളപുരം തണൽ നഗർ കോട്ടവിള തെക്കതിൽ ഷാഹുൽ ഹമീദിന് (67) ആണു മർദനമേറ്റത്. കേരളപുരം കോളശേരി കോളനി ബി.ജെ. നിവാസിൽ ജിഷ്ണു, വാളത്തുങ്കൽ മനക്കര വയൽ വീട്ടിൽ ബിജു, വാളതുങ്കൽ കോട്ടുവ തെക്കതിൽ ഷീജ നിവാസിൽ ഷിബു എന്നിവരാണ് കുണ്ടറ പൊലീസിന്റെ പിടിയിലായത്.

ഇന്നലെ പുലർച്ചെ ഒരു മണിക്കായിരുന്നു സംഭവം. ഷാഹുൽ ഹമീദിന്റെ അയൽവീട്ടിലെ കോളശേരി സ്വദേശി സനോജിനെ മർദിക്കാൻ എത്തിയ അക്രമി സംഘം വീട് മാറി ഷാഹുൽ ഹമീദിനെ ആക്രമിക്കുകയായിരുന്നു. സാരമായി പരുക്കേറ്റ ഷാഹുൽ ഹമീദിനെ കുണ്ടറ താലൂക്ക് ആശുപത്രിയിലും തുടർന്ന് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഭാര്യ സുൽബത് ബീവി, മകൻ സനോഫർ എന്നിവർ വീട്ടിൽ ഉണ്ടായിരുന്നു. പിതാവിനെ ഗുണ്ടകൾ മർദിക്കുന്നത് കണ്ടു നിന്ന മകൻ സനോഫർ കുഴഞ്ഞ് വീണു.

അറസ്റ്റിലായ ജിഷ്ണുവും സനോജും തമ്മിലുള്ള തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. 29ന് രാത്രി 11ന് ജിഷ്ണു സനോജിന്റെ വീട്ടിൽ എത്തി ആക്രമിക്കാൻ ശ്രമിക്കുകയും അസഭ്യം പറയുകയും ചെയ്തെന്ന് കാട്ടി സനോജ് കുണ്ടറ സ്റ്റേഷനിൽ പരാതി നൽകി. സ്റ്റേഷനിൽ നിന്ന് തിരികെ എത്തി സനോജിനെയും ഭാര്യയെയും ജിഷ്ണു ആക്രമിക്കാൻ ശ്രമിച്ചു.

ഇതോടെ അക്രമം ഭയന്ന് സനോജ് കുടുംബസമേതം ഭാര്യാസഹോദരൻ ഷിബുവിന്റെ കേരളപുരം തണൽ നഗറിലെ വീട്ടിലേക്ക് മാറി. ഇതറിഞ്ഞ ജിഷ്ണുവും സംഘവും ഷിബുവിനെ മർദിക്കാൻ എത്തിയപ്പോഴാണ് വീട് മാറി കയറി ഷാഹുൽ ഹമീദിനെ ആക്രമിച്ചത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ കുണ്ടറ എസ്ഐ ആനന്ദ് കൃഷ്ണൻ, സിപിഒമാരായ അൻസാർ, സുനിൽ ലാൽ, അരുൺ രാജ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com