കോർപറേഷൻ പരിധിയിലെ മൃഗാശുപത്രികളിൽ പേരിന് പോലും മരുന്നില്ല; കുറിപ്പ് രോഗം മാറ്റുമോ!
Mail This Article
അഞ്ചാലുംമൂട് ∙ കോർപറേഷൻ പരിധിയിലെ മൃഗാശുപത്രികളിൽ മരുന്നിനു പകരം ലഭിക്കുന്നതു കുറിപ്പ് മാത്രം. മരുന്നു പണം കൊടുത്തു പുറത്ത് നിന്ന് വാങ്ങണം. കോർപറേഷന്റെ ബജറ്റിൽ തുകയുണ്ടെങ്കിലും ആശുപത്രികളിൽ മരുന്നില്ലെന്നതാണ് യാഥാർഥ്യം.കൊല്ലം കോർപറേഷന്റെ പരിധിയിലെ 5 മൃഗാശുപത്രികളിലും പേരിനു പോലും മരുന്നില്ലാത്ത സ്ഥിതിയാണ്.
സാമ്പത്തിക വർഷം അവസാനിക്കാറായിട്ടും ഈ സാമ്പത്തിക വർഷത്തെ തുക വിനിയോഗിച്ച് ആശുപത്രികൾക്ക് ആവശ്യമായ മരുന്ന് നൽകിയിട്ടില്ല. ഓരോ മൃഗാശുപത്രിക്കും 5 ലക്ഷം രൂപ വീതമാണു മരുന്ന് വാങ്ങാനായി ബജറ്റിൽ വകയിരുത്തിട്ടുള്ളത്. എന്നാൽ നാളിതു വരെയും തുക അനുവദിച്ച് മരുന്ന് വാങ്ങി നൽകുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായിട്ടില്ല.
ടെൻഡർ നടപടികളിലേക്ക് കടന്നതായി പറയുന്നുണ്ടെങ്കിലും ഫാർമസി രംഗത്തെ ടീമുകളുടെ മത്സരവും രാഷ്ട്രീയ സ്വാധീനവും മരുന്ന് സ്റ്റോക്ക് എടുക്കുന്നതിനുള്ള നടപടിക്രമങ്ങൾക്ക് മേൽ തടസ്സമായി നിൽക്കുകയാണ്.നിലവാരം ഇല്ലാത്ത കമ്പനികളുടെ വില കുറഞ്ഞ മരുന്നുകൾ സ്റ്റോക്ക് എടുത്തു നൽകാനുള്ള നീക്കം എതിർപ്പുകൾക്ക് ഇടയാക്കിയതോടെയാണ് മരുന്നുകളുടെ സ്റ്റോക്ക് എടുപ്പ് നീണ്ടു പോകാൻ ഇടയാക്കിയിട്ടുള്ളത്.
മുൻ കാലങ്ങളിലെ അധികൃതരുടെ ഈ നിലപാട് കർഷകരെ ദുരിതത്തിലാഴ്ത്തിയ ഒട്ടേറെ സംഭവങ്ങളാണ് ഉള്ളത്. അതിലാണ് നിലവാരമില്ലാത്ത കമ്പനികളുടെ മരുന്ന് വാങ്ങാനുള്ള ശ്രമം എതിർപ്പിനിടയാക്കിയിട്ടുള്ളത്. ദിനംപ്രതി വിവിധ ആവശ്യങ്ങൾക്കായി മൃഗാശുപത്രിയിലെത്തുന്ന കർഷകർക്ക് മരുന്ന് നൽകാനില്ലാത്തതിനാൽ കുറിപ്പടി എഴുതി നൽകി വിടുകയാണ് ഇപ്പോൾ ഡോക്ടർമാർ ചെയ്യുന്നത്. ഇത് പലയിടങ്ങളിലും വാക്കുതർക്കത്തിനും എതിർപ്പുകൾക്കും ഇടയാക്കിയിട്ടുണ്ട്.