പാസ്റ്ററെ ആക്രമിച്ച സംഭവം: 3 പേർ അറസ്റ്റിൽ
Mail This Article
ഓച്ചിറ∙ വവ്വാക്കാവിനു സമീപം പ്രാർഥനാലയത്തിൽ കയറി പാസ്റ്ററെയും ഭാര്യയും ആക്രമിച്ച കേസിൽ 3 പേരെ ഓച്ചിറ പൊലീസ് അറസ്റ്റ് ചെയ്തു. കടത്തൂർ പുല്ലംപ്ലാവിൽ കിഴക്കതിൽ അക്ഷയ്നാഥ് (23), കടത്തൂർ ഹരി ഭവനത്തിൽ ഹരിപ്രസാദ് (35), ദേവി വിലാസത്തിൽ നന്ദു (22) എന്നിവരെയാണ് ഓച്ചിറ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ ബിജെപി– ആർഎസ്എസ് പ്രവർത്തകരാണെന്നു പൊലീസ് പറഞ്ഞു.
കഴിഞ്ഞ ജനുവരി 15നു വവ്വാക്കാവിനു സമീപത്തെ സ്വകാര്യ കശുവണ്ടി ഫാക്ടറിയിലെ ഓഫിസിൽ പ്രവർത്തിച്ചിരുന്ന താൽക്കാലിക പ്രാർഥനാലയത്തിൽ മുഖംമൂടി ധരിച്ചെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. പാസ്റ്റർ മൈനാഗപ്പള്ളി കടപ്പ ബഥേൽ ഭവനത്തിൽ റെജി പാപ്പച്ചൻ (55) , ഭാര്യ ജോളമ്മ (45) എന്നിവരെയാണു ക്രൂരമായി മർദിച്ചത്. പ്രാർഥനാലയത്തിനു സമീപത്തെ സിസിടിവികളിൽ നിന്നു പൊലീസിനു പ്രതികളുടെ ചിത്രങ്ങൾ ലഭിച്ചിരുന്നു.
സംഭവത്തിൽ ഗൂഢാലോചന നടത്തിയവരെ ഉൾപ്പെടെയുള്ള പ്രതികളെ അന്വേഷണ സംഘം തിരിച്ചറിഞ്ഞിട്ടുണ്ട്. ഓച്ചിറ പൊലീസ് ഇൻസ്പെക്ടർ എ.നിസാമുദീൻ, സിവിൽ പൊലീസ് ഓഫിസർമാരായ വിനോദ്, അനി, വിഷാന്ത്, രാഹുൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണു പ്രതികളെ അറസ്റ്റ് ചെയ്തത്. ഇന്നു കോടതിയിൽ ഹാജരാക്കും.