കുടുംബ വഴക്കിനിടെ മർദനം: വീട്ടമ്മയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
Mail This Article
കടയ്ക്കൽ ∙ കുടുംബ വഴക്കിനിടെ മർദനമേറ്റ വീട്ടമ്മയെ വീടിനു സമീപമുള്ള റബർ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. എന്നാൽ കാലുകൾ നിലത്തു മുട്ടിയ നിലയിലാണ് മൃതദേഹം കണ്ടതെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നുമാണ് ബന്ധുക്കളുടെ ആരോപണം. കോട്ടപ്പുറം കൃഷ്ണ കൃപയിൽ പരേതനായ വേലായുധന്റെ ഭാര്യ ഷീലയെയാണ് (51) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
കുടുംബ പ്രശ്നം ചർച്ച ചെയ്യുന്നതിനിടെ കഴിഞ്ഞ ദിവസം വൈകിട്ട് ബന്ധു ഷീലയെ മർദിച്ചതായി മാതാവ് മൺമണി പറഞ്ഞു. എല്ലാവരുടെയും മുന്നിൽവച്ചായിരുന്നു മർദനം. ഇതിനു ശേഷം വീടിനു പുറത്തേക്കു പോയ ഷീലയെ പിന്നീട് കാണാതായി. മകളെ കൊലപ്പെടുത്തിയതാണെന്നും വിശദമായ അന്വേഷണം വേണമെന്നും മാതാവ് ആവശ്യപ്പെട്ടു.
എന്നാൽ ആത്മഹത്യയാകാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പരാതി ഉയർന്ന സാഹചര്യത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും പറഞ്ഞു. പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടു നൽകി. മക്കൾ: അനുജ, മനോജ്. മരുമക്കൾ: അജി, ഗായത്രി.