നീണ്ടകര തുറമുഖം ശുചീകരിക്കാൻ യന്ത്രവൽകൃത സംവിധാനം
Mail This Article
ചവറ∙ നീണ്ടകര മത്സ്യബന്ധന തുറമുഖം ശുചീകരിക്കാൻ ഉയർന്ന മർദത്തിൽ യന്ത്രവത്കൃത വാഷിങ് യൂണിറ്റ് ഘടിപ്പിച്ച വാഹനം പരീക്ഷണ അടിസ്ഥാനത്തിൽ പ്രവർത്തിപ്പിച്ചു തുടങ്ങി. സുജിത്ത് വിജയൻപിള്ള എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. കുറഞ്ഞ അളവിൽ വെളളം ഉപയോഗിച്ച് കുറഞ്ഞ സമയത്തിനുളളിൽ ശുചീകരണം ഉറപ്പാക്കാമെന്നും ഇത്തരത്തിലുളള ആധുനിക സംവിധാനം ഉപയോഗിക്കുന്ന ആദ്യത്തെ മത്സ്യബന്ധന തുറമുഖമായി നീണ്ടകര മാറുകയാണെന്നും അദ്ദേഹം പറഞ്ഞു. 25 ലക്ഷം രൂപ ചെലവിട്ടാണ് ഇത് നടപ്പാക്കുന്നത്.
നൂറ് കണക്കിന് മത്സ്യബന്ധന യാനങ്ങൾ ടൺകണക്കിന് മത്സ്യങ്ങളുമായി എത്തുന്ന സ്ഥലമാണ് നീണ്ടകര. മത്സ്യം വാങ്ങുന്നവരും വിൽക്കുന്നവരും സേവനദാതാക്കളും ഒത്തു ചേരുകയും ഉൽപാദകരുടെയും വ്യാപാരികളുടെയും സംഗമ സ്ഥലവും കൂടിയാണ്. മത്സ്യം പെട്ടെന്ന് കേടാകുന്നതിനാൽ മത്സ്യം വിൽക്കാനുള്ള ഹാർബർ യാഡ് ഉന്നതനിലവാരത്തിൽ ശുചിത്വമുളളതാകണം. ഹാർബറിലെ നിലവിലെ ശുചിത്വം ആരോഗ്യകരമല്ല. ഇത് മത്സ്യത്തിന്റെ വിലയിലും കയറ്റുമതിയെയും പ്രതികൂലമായി ബാധിക്കുമെന്നതിനാൽ പുതിയ സംവിധാനം എത്തുന്നതോടെ ഇതിനൊക്കെ പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് മത്സ്യത്തൊഴിലാളികളും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും.