വേനൽ കടുത്തു: കാടിറങ്ങി വന്യമൃഗങ്ങൾ
Mail This Article
തെന്മല∙ വേനൽ കടുക്കുന്നു; വന്യമൃഗങ്ങൾ ഭക്ഷണം തേടി നാട്ടിലേക്കിറങ്ങുന്നു. വനത്തിനുള്ളിൽ ഫലവൃക്ഷങ്ങൾ കുറഞ്ഞതോടെ മലയണ്ണാനും വാനരന്മാരും വിവിധയിനം പക്ഷികളും നാട്ടിലേക്കെത്തിയിട്ടുണ്ട്. ഉൾവനത്തിൽ മാത്രം കാണുന്ന പല പക്ഷികളും കഴിഞ്ഞ ഒരാഴ്ചയായി കൊല്ലം - തിരുമംഗലം ദേശീയപാതയ്ക്കു സമീപമെത്തി.
വനത്തിലെ നീരുറവ വരണ്ടതോടെ വെള്ളം കുടിക്കാനായി എത്തുന്ന മൃഗങ്ങളും കുറവല്ല. ശെന്തുരുണി വനത്തിൽ നിന്നും കഴുതുരുട്ടി ആറിന്റെ തീരത്തേക്കു കാട്ടുപോത്ത്, കാട്ടാന, മ്ലാവ്, മാൻ, കേഴയാട് എന്നിവ ധാരാളമായി എത്തുന്നുണ്ട്. കാടിറങ്ങുന്ന പല മൃഗങ്ങളും കൃഷി വിളകൾ നശിപ്പിക്കുന്നതായും പരാതിയുണ്ട്. വനത്തിനുള്ളിൽ മൃഗങ്ങൾക്കുള്ള ഭക്ഷണവും വെള്ളവും ഒരുക്കാനുള്ള നടപടിയാണു വനംവകുപ്പ് സ്വീകരിക്കേണ്ടത്. നിലവിലെ ബജറ്റിലെ വന്യമൃഗശല്യത്തിനു പരിഹാരം കാണാൻ തുക അനുവദിച്ചത് ഇത്തരത്തിലുള്ള പ്രവൃത്തികൾക്കു വിനിയോഗിക്കണമെന്നാണ് ആവശ്യം.