ചിന്താ ജെറോമിന്റെ താമസം റിസോർട്ടിലെന്ന് വിവാദം; യൂത്ത് കോൺഗ്രസ് പരാതി നൽകി
Mail This Article
കൊല്ലം ∙ ഉയർന്ന ശമ്പളം, ഗവേഷണ പ്രബന്ധത്തിലെ പരാമർശങ്ങൾ തുടങ്ങിയവയ്ക്കു പിന്നാലെ സംസ്ഥാന യുവജന കമ്മിഷൻ അധ്യക്ഷ ചിന്താ ജെറോമിനെച്ചൊല്ലി വീണ്ടും വിവാദം. രണ്ടു വർഷത്തോളമായി ചിന്ത, കൊല്ലം നഗരത്തിലെ തീരദേശ റിസോർട്ടിൽ താമസമെന്നാണു പുതിയ വിവാദം.
ഇതെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ടു യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം വിജിലൻസിനു പരാതി നൽകി.സീസൺ സമയത്ത് 8500 രൂപ വരെ പ്രതിദിനം വാടക വരുന്ന 3 ബെഡ്റൂം അപ്പാർട്മെന്റിന് സാധാരണ ദിവസങ്ങളിൽ നൽകേണ്ടത് 5500 രൂപയും 18% ജിഎസ്ടിയും ഉൾപ്പെടെ പ്രതിദിനം 6490 രൂപയാണെന്നു യൂത്ത് കോൺഗ്രസ് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടി.
Also read: പ്രണയദിനത്തിൽ കെഎസ്ആർടിസിയുടെ നൂറാം വിനോദയാത്ര
അത്തരത്തിൽ ഏറ്റവും കുറഞ്ഞ വാടകയായ 6490 രൂപ വച്ച് കഴിഞ്ഞ ഒന്നേമുക്കാൽ വർഷക്കാലമായി 38 ലക്ഷം രൂപയാണു റിസോർട്ടിനു ചിന്താ ജെറോം നൽകേണ്ടത്. ഈ തുക ചിന്ത എവിടെ നിന്നു നൽകിയെന്ന് അന്വേഷിക്കണം. തീരദേശ പരിപാലന നിയമം ലംഘിച്ചു നിർമിക്കപ്പെട്ട റിസോർട്ടിന്റെ മാനേജ്മെന്റിനെ സഹായിക്കാനാണോ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തു ചിന്താ ജെറോം അവിടെ സ്ഥിര താമസം നടത്തിയതെന്നു വ്യക്തമാക്കണമെന്നും വിഷ്ണു സുനിൽ പന്തളം ആവശ്യപ്പെട്ടു.
എന്നാൽ അമ്മയുടെ ആയുർവേദ ചികിത്സയ്ക്കു വേണ്ടിയാണു റിസോർട്ടിലെ 3 ബെഡ് റൂം അപ്പാർട്മെന്റിൽ താമസിച്ചതെന്നു ചിന്ത ജെറോം പറഞ്ഞു. ചെമ്മാൻമുക്കിലെ സ്വന്തം വീട്ടിൽ അറ്റാച്ഡ് ബാത്ത് റൂം ഉൾപ്പെടെ സൗകര്യങ്ങൾ ഇല്ലായിരുന്നു. റിസോർട്ടിലെ ആയുർവേദ കേന്ദ്രത്തിൽ താൻ കൂടെയില്ലെങ്കിലും അമ്മയെ പരിചരിക്കാൻ ആളുണ്ടാകുമായിരുന്നു. ചികിത്സയ്ക്കു ശേഷം മാസങ്ങൾക്കു മുൻപ് സ്വന്തം വീട്ടിലേക്കു താമസം മാറിയെന്നും ചിന്ത പറഞ്ഞു.