വെള്ളമില്ലെങ്കിലും ബിൽ എത്തി; മലയോര മേഖലയിൽ ശുദ്ധജലക്ഷാമം രൂക്ഷം
Mail This Article
പത്തനാപുരം∙ വേനൽ കടുത്തു. കിണറ്റിലും പൈപ്പിലും ശുദ്ധജലമില്ല, സബ് കനാലുകൾ തുറന്നുമില്ല. മലയോര മേഖലയിൽ ശുദ്ധജലക്ഷാമം രൂക്ഷം. താലൂക്കിൽ പട്ടാഴി, വിളക്കുടി, പട്ടാഴി വടക്കേക്കര, പിറവന്തൂർ, തലവൂർ, പത്തനാപുരം പഞ്ചായത്തുകളിൽ താഴ്ന്ന പ്രദേശങ്ങളിലടക്കം ശുദ്ധജലമില്ലാത്ത അവസ്ഥയാണ്. കുടിവെള്ള പദ്ധതികളുള്ള സ്ഥലങ്ങളിൽ ആഴ്ചയിൽ രണ്ടു ദിവസമെങ്കിലും പൈപ്പിലൂടെ വെള്ളം തുറന്നു വിട്ടാൽ ആശ്വാസമാകുമെന്നു നാട്ടുകാർ പറയുന്നു. ഒരു ദിവസം പൈപ്പിലൂടെ വെള്ളം എത്തിയാൽ പിന്നീട് ഒരു ആഴ്ചത്തേക്കു വെള്ളമില്ലാത്ത അവസ്ഥയാണ്. അറ്റകുറ്റപ്പണിയുടെ പേരിലാണു വെള്ളമില്ലാത്തതിനെ അധികൃതർ ന്യായീകരിക്കുന്നത്. മുൻ വർഷങ്ങളിലേതിൽ നിന്നു വ്യത്യസ്തമായി കിണറുകളിൽ ജലനിരപ്പ് നന്നേ താഴ്ന്നു. മേഖലയിൽ ഭൂഗർഭ ജലനിരപ്പ് താഴുന്നുവെന്ന പഠന റിപ്പോർട്ട് ശരി വയ്ക്കുന്നതാണിത്.
Also read: പാപ്പാൻമാരോട് അടുത്ത് ‘ധോണി’, കരിമ്പ് ഏറെയിഷ്ടം; ‘കൂടുജീവിത’ത്തോട് ഇണങ്ങി
കർഷകർക്കു നേരിയ ആശ്വാസമായി കെഐപിയുടെ പ്രധാന കനാൽ തുറന്നെങ്കിലും സബ് കനാലുകൾ തുറക്കാത്തതും തിരിച്ചടിയായി. കനാലുകൾ തുറന്നാൽ താഴ്ന്ന പ്രദേശങ്ങളിലെ കിണറുകളിൽ വെള്ളം എത്തും. സാധാരണ ജനുവരി പകുതിയോടെ സബ് കനാലുകളും തുറക്കുന്നതാണ്. ഇത്തവണ ഫെബ്രുവരി ആദ്യ ആഴ്ച പിന്നിട്ടിട്ടും സബ് കനാലുകൾ തുറന്നില്ല. കനാൽ ശുചീകരണം വൈകിയതാണ് കാരണമെന്നാണു വാദം. വേനൽ കടുക്കുമ്പോൾ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ടാങ്കറുകളിൽ കുടിവെള്ളം എത്തിക്കുന്ന പതിവും ഇത്തവണ മുടങ്ങിയ നിലയിലാണ്.
വെള്ളമില്ല, പക്ഷേ ബിൽ എത്തി
വിളക്കുടി പഞ്ചായത്തിലെ മഞ്ഞമൺ കാല, ഇളമ്പൽ, കോട്ടവട്ടം മുക്ക് മേഖലകളിൽ ജല നിധി പദ്ധതിയനുസരിച്ച് പൈപ്പ് കണക്ഷൻ ലഭിച്ചവർക്ക് ഇതുവരെയും വെള്ളം എത്തിയില്ലെങ്കിലും ബിൽ എത്തി.
വെള്ളം ലഭിക്കാതെ ബിൽ അടക്കുന്നതെന്തിനെന്നു ചോദിച്ചവരോട് ബിൽ അടയ്ക്കാതെ രക്ഷയില്ലെന്ന മറുപടിയാണ് ഉദ്യോഗസ്ഥരിൽ നിന്നു ലഭിച്ചത്. പൈപ്പിടുന്നതിനു വേണ്ടി റോഡിൽ കുഴിച്ച ഭാഗങ്ങൾ നവീകരിക്കാത്തതും പ്രതിഷേധത്തിനിടയാക്കുന്നു.