ADVERTISEMENT

ശാസ്താംകോട്ട ∙ ആശ്രയമറ്റപ്പോൾ പടിഞ്ഞാറെ കല്ലട ഗ്രാമം സ്നേഹത്തോടെ ചേർത്തു നിർത്തിയ ഇരട്ട പെൺകുട്ടികളുടെ വിവാഹം നാടൊന്നാകെ ചേർന്നു നാളെ നടത്തും. പടിഞ്ഞാറെ കല്ലട വലിയപാടം ചിത്രാ നിവാസിൽ ശിവസുതന്റെയും പരേതയായ സുശീലയുടെയും മക്കളായ എസ്.ചിത്ര, എസ്.ലേഖ എന്നിവരുടെ വിവാഹത്തിനാണ് നാടൊന്നാകെ ചേർന്നു ആതിഥ്യമരുളുന്നത്. 22 വയസ്സുള്ള ഇരുവരും കൊല്ലം മഹിളാ മന്ദിരത്തിലെ അന്തേവാസികളാണ്. ലേഖയെ മൈനാഗപ്പള്ളി വേങ്ങ തൈവിള കിഴക്കേതിൽ എസ്.ശ്യാമും ചിത്രയെ കുന്നത്തൂർ പുത്തനമ്പലം ശാന്തി ഭവനിൽ കപിൽരാജും നാളെ രാവിലെ 10ന് പടിഞ്ഞാറെ കല്ലട ആയുർവേദ ഹാളില്‍ വിവാഹം ചെയ്യും.മാതാവിന്റെ വേർപാടിനെ തുടർന്നു ആശ്രയമറ്റ ഇരുവരെയും ജനപ്രതിനിധികളും നാട്ടുകാരും ചേർന്നാണ് ജീവിതത്തിലേക്ക് ചേർത്തുപിടിച്ചത്. പിന്നീട് ഇവരെ മഹിളാ മന്ദിരത്തിലേക്ക് മാറ്റി.

Also read: ഏഴടി താഴ്ചയിൽ തന്നെ ജലസമൃദ്ധി; കിണർ കുഴിച്ച സഹോദരങ്ങൾക്ക് നാട്ടുകാരുടെ അഭിനന്ദനം

ഇരുവരെയും തേടി ആലോചനകൾ എത്തിയപ്പോൾ മുതൽ രക്ഷിതാവിന്റെ റോളിൽ നാട് ഒപ്പമുണ്ടായിരുന്നു. പഞ്ചായത്ത് തലത്തിലും ഓരോ വാർഡുകളിലും സർവകക്ഷിയോഗം വിളിച്ചാണ് ഒരുക്കങ്ങൾ തുടങ്ങിയത്. രാഷ്ട്രീയ, സാമുദായിക, സാംസ്കാരിക സംഘടനകളും ദേവാലയങ്ങളും വാട്സാപ് ഗ്രൂപ്പുകളും കുടുംബശ്രീ, തൊഴിലുറപ്പ് പ്രവർത്തകരും ഉൾപ്പെടെ കല്യാണത്തിന്റെ ഒരുക്കങ്ങൾക്കായി മുന്നിലുണ്ട്. ഓരോ വീടും കയറിയിറങ്ങി കല്യാണം വിളിയും നടത്തി. ജനങ്ങൾ നൽകുന്ന സംഭാവന കൊണ്ട് വിവാഹം നടത്തിയ ശേഷം ബാക്കി തുക ഇരുവരുടെയും പേരിൽ നിക്ഷേപമാക്കുമെന്നും മന്ത്രിമാരും കലക്ടറും ജനപ്രതിനിധികളും ഉള്‍പ്പെടെ വിവാഹത്തില്‍ പങ്കെടുക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് സി.ഉണ്ണിക്കൃഷ്ണന്‍, കൺവീനർ കെ.സുധീർ എന്നിവർ‍ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com