പരിശ്രമത്തിന് ഒട്ടും ഇളവില്ല; ‘ഇള’ ഇനിയും മുന്നോട്ട്
Mail This Article
കൊല്ലം ∙ ‘ഇള’ അത്ര സിംപിൾ അല്ല. ഫിഷറീസ് വകുപ്പിനു കീഴിലുള്ള സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർ വിമെനിന്റെ (സാഫ്) സഹായത്തോടെ 5 വീട്ടമ്മമാർ ആരംഭിച്ച ചെറുകിട വ്യവസായ യൂണിറ്റ് ആണു നീണ്ടകര പുത്തൻതുറ ‘ഇള ഗാർമെന്റ്സ്, ടെയ്‌ലറിങ് ആൻഡ് ബ്യൂട്ടിപാർലർ’. സാഫ് വഴി ലഭിച്ച 5 ലക്ഷം രൂപയും ബാങ്ക് വായ്പയായി ലഭിച്ച 1,33,000 രൂപയും ചേർത്ത് ആരംഭിച്ച യൂണിറ്റിന് ഇപ്പോൾ പ്രതിമാസം 50,000 രൂപയിലധികം മാസ വരുമാനമുണ്ട്.
ബെല്ലയ്ക്ക് കൂട്ടായി കുഞ്ഞുബെൻ; കൗതുകമായി കുതിരകുടുംബം!
പുത്തൻതുറ നിവാസികളായ ഷീല രാജീവൻ, സജി ജയപാൽ, സുനിത സച്ചിൻ, ജഗദമ്മ ദിനേശൻ, ആര്യ അഭിലാഷ് എന്നിവർ ചേർന്ന് 2021ൽ ആണു യൂണിറ്റ് പ്രവർത്തനം ആരംഭിച്ചത്. 5 പേരും തയ്യൽ പരിശീലനം നേടിയവരാണ്. സുനിതയ്ക്കാണു ബ്യൂട്ടിപാർലറിന്റെ മേൽനോട്ടം. കഴിഞ്ഞ വർഷം ‘ആസാദി കാ അമൃത്’ മഹോത്സവത്തിന്റെ ഭാഗമായി നീണ്ടകര പഞ്ചായത്തിനു 2000 ദേശീയ പതാക നിർമിച്ചു നൽകിയത് ‘ഇള’ ആണ്. ബെംഗളൂരുവിൽ നിന്നാണു വസ്ത്ര നിർമാണത്തിന് ആവശ്യമായ തുണിത്തരങ്ങൾ വാങ്ങുന്നത്. ഡിസൈനിങ്ങിലെ പുതുമയും മറ്റും കൊണ്ട് ഒട്ടേറെ പേർ ദൂരെ സ്ഥലങ്ങളിൽ നിന്നു പോലും ഇളയിൽ എത്താറുണ്ടെന്ന് അംഗങ്ങൾ പറഞ്ഞു.2005ൽ ആണ് സാഫ് പ്രവർത്തനം ആരംഭിച്ചത്.
‘ചെറുകിട തൊഴിൽ സംരംഭങ്ങളുടെ വികസനം’ പദ്ധതി വഴി എണ്ണായിരത്തോളം മത്സ്യത്തൊഴിലാളി വനിതകൾ ഗുണഭോക്താക്കളായുള്ള 1800 ചെറുകിട തൊഴിൽ സംരംഭ യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. സംരംഭം ആരംഭിക്കുന്നതിന് 5 പേരടങ്ങുന്ന ഒരു യൂണിറ്റിന് 5 ലക്ഷം രൂപ (ഒരംഗത്തിന് ഒരു ലക്ഷം) വരെ ഗ്രാന്റ് ലഭിക്കും. പദ്ധതി തുകയുടെ 75% ഗ്രാന്റ്, 20% ബാങ്ക് ലോൺ, 5% ഗുണഭോക്തൃ വിഹിതവുമാണ്. പദ്ധതിയുടെ ഭാഗമായി ഗുണഭോക്താക്കൾക്കു 5 ദിവസത്തെ താമസിച്ചുള്ള പരിശീലനം സൗജന്യമായി നൽകും.