എസ്എഫ്ഐ നേതാവിനെ ആക്രമിച്ച കേസിൽ രണ്ടു പേർ കൂടി അറസ്റ്റിൽ
Mail This Article
കരീപ്ര ∙ എസ്എഫ്ഐ നെടുവത്തൂർ ഏരിയ പ്രസിഡന്റും കൊട്ടിയം പോളിടെക്നിക് കോളജ് യൂണിയൻ ചെയർമാനുമായ മടന്തകോട് കേളിയിൽ അഭിരാം ബാബുവിനെ മുഖംമൂടി ധരിച്ചെത്തി ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടു പേർ കൂടി അറസ്റ്റിൽ. എഴുകോൺ അമ്പലത്തുംകാല കാക്കോട്ടൂർ പുന്നക്കീഴ് ജംക്‌ഷനു സമീപം രാഘവിലാസത്തിൽ അനന്തൻ എന്നറിയപ്പെടുന്ന അനന്തകൃഷ്ണൻ നായർ (25), നെടുവത്തൂർ ചാലൂക്കോണം വടക്കേക്കര മേലതിൽ വീട്ടിൽ അനീഫ് (25) എന്നിവരാണ് അറസ്റ്റിലായത്. സംഭവമായി ബന്ധപ്പെട്ടു നേരത്തേ മടന്തകോട് സ്വദേശി രാഹുൽ രാധാകൃഷ്ണൻ (30), വിലങ്ങറ സ്വദേശി ആദിഷ്കൃഷ്ണൻ (24), മീയണ്ണൂർ സ്വദേശി റിജോ രാജ് (34) എന്നിവർ പിടിയിലായിരുന്നു.
പൊലീസ് പറയുന്നത്– കഴിഞ്ഞ 10നു രാത്രി 8.30നു നെടുമൺകാവിൽ നിന്നു കമ്മിറ്റി കഴിഞ്ഞു വീട്ടിലേക്കു സുഹൃത്ത് ആദിത്യനോടൊപ്പം ബൈക്കിൽ പോകവെ മടന്തകോട് ചോതിമുക്കിൽ ആർഎസ്എസ് പ്രവർത്തകരായ പ്രതികൾ കമ്പിവടി കൊണ്ടു തലയ്ക്കു അടിക്കുകയായിരുന്നു. അടി കൈവച്ചു തടഞ്ഞതിനാൽ കൈ ഒടികയും ചെയ്തു.പിന്തുടർന്ന പ്രതികളിൽ രക്ഷപ്പെടാനായി സമീപത്തെ വീട്ടിൽ അഭയം തേടുകയായിരുന്നു.
സുഹൃത്തായ ആദിത്യനും സംഭവത്തിൽ മർദനമേറ്റിരുന്നു. പ്രതികളെല്ലാം ഒട്ടേറെ കേസുകളിലെ പ്രതികാളെന്ന് പൊലീസ് പറഞ്ഞു. കൊല്ലം റെയിൽവേ സ്റ്റേഷനിൽ അന്തനും അനീഫും എത്തിയ വിവരം അറിഞ്ഞ പൊലീസ് പ്രതികളെ അവിടെ വച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. എഴുകോൺ പൊലീസ് ഇൻസ്പെക്ടർ ജി.അരുണിന്റെ നേതൃത്വത്തിൽ എസ്ഐമാരായ അനീസ്, ഫിബു, എഎസ്ഐ അജിത്ത്, എസ്‌സിപിഒ പ്രദീപ്, ഗിരീഷ്, സിപിഒ ശിവപ്രസാദ് എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് പിടികൂടിയത്. കോടതിയിൽ ഹാജാരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.