ചെമ്മന്തൂർ ബസ് സ്റ്റാൻഡിനോട് കെഎസ്ആർടിസിക്ക് അവഗണന
Mail This Article
പുനലൂർ ∙ കെഎസ്ആർടിസിയുടെയും പുനലൂർ നഗരസഭയുടെയും പിടിപ്പുകേടു മൂലം സംസ്ഥാനാന്തര പാതയിൽ ചെമ്മന്തൂർ മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ കെഎസ്ആർടിസി ബസുകൾ കയറുന്നതിന് ഇതുവരെ നടപടി ഉണ്ടായിട്ടില്ല. ശുചിമുറിയും കെഎസ്ആർടിസി ജീവനക്കാർക്ക് താമസിക്കുന്നതിനും വിശ്രമിക്കുന്നതിനുള്ള സംവിധാനം ഇല്ലാഞ്ഞതുമാണ് കാരണമെന്നാണ് ആക്ഷേപം. നേരത്തെ ചെമ്മന്തൂരിൽ കെഎസ്ആർടിസി സ്റ്റേഷൻ മാസ്റ്റർ ഓഫിസ് തുറന്നിരുന്നു. കോവിഡ് കാലം മുതൽ ഈ ഓഫിസും അടഞ്ഞ നിലയിലാണ്.
നിലവിൽ ചെമ്മന്തൂരിൽ ഇ ശുചിമുറി സംവിധാനം ക്രമീകരിച്ചിട്ടുണ്ടെങ്കിലും പൊതുജനങ്ങൾക്ക് ഇതിന്റെ സേവനം ലഭിക്കുന്നില്ല. നഗരസഭ കൂടി ഇടപെട്ട് സർവീസ് ഇവിടേക്ക് മാറ്റുന്നതിന് അധികൃതർ തയാറായിട്ടില്ല. യാത്രക്കാർ അധികം എത്താത്തതിനാൽ ചെമ്മന്തൂർ ബസ് സ്റ്റാൻഡിലെ വ്യാപാര സമുച്ചയത്തിലെ കച്ചവടക്കാർക്കും പ്രതിസന്ധിയാണ്.
പി.എസ്.സുപാൽ എംഎൽഎയും ഈ വിഷയത്തിൽ ഇതുവരെ ഇടപെട്ടിട്ടില്ലെന്ന് പരക്കെ ആക്ഷേപം ഉണ്ട്. വ്യവസ്ഥാപിതമായി ആരംഭിച്ച ഒരു ട്രാഫിക് സംവിധാനം മുന്നറിയിപ്പില്ലാതെ അവസാനിപ്പിച്ചത് യാത്രക്കാരോടുള്ള വെല്ലുവിളിയാണെന്നാണ് ആരോപണം.