ക്യാമറകളേ, നിങ്ങൾ നിരീക്ഷണത്തിലാണ്! പുത്തൂരിലെ നിരീക്ഷണ ക്യാമറകളുടെ വൈദ്യുത കുടിശിക 17788 രൂപ..!
Mail This Article
പുത്തൂർ ∙ ടൗണിൽ പൊലീസിന്റെ നിരീക്ഷണ ക്യാമറകളുടെ വൈദ്യുത കുടിശിക 17788 രൂപ. വേതനം ലഭിക്കാത്തതിനാൽ സേവനം അവസാനിപ്പിച്ച ട്രാഫിക് വാർഡന് നൽകാനുള്ള വേതന കുടിശിക 37,500 രൂപ. ഇതു രണ്ടും സമാഹരിച്ച് അടയ്ക്കാൻ ഇന്നലെ ചേർന്ന ഗതാഗത അവലോകന യോഗത്തിൽ തീരുമാനം. ട്രാഫിക് വാർഡന്റെ സേവനം ഏർപ്പെടുത്താനും തീരുമാനിച്ചു.
പൊലീസ് സ്റ്റേഷനിൽ മോണിറ്റർ ചെയ്യുന്ന 6 ക്യാമറകളാണ് പുത്തൂർ ടൗണിൽ സ്ഥാപിച്ചിട്ടുള്ളത്. ഇവയുടെ വൈദ്യുത ബിൽ ഒരു രൂപ പോലും അടച്ചിട്ടില്ല. നിരീക്ഷണ ക്യാമറകൾ എന്ന പരിഗണനയും ഗൗരവവും കൽപിച്ച് വൈദ്യുത ബന്ധം വിഛേദിക്കാതെ തുടരുകയാണ്. ട്രാഫിക് വാർഡന്റെ വേതനം കുടിശിക ആയതുൾപ്പെടെയുള്ള കാര്യത്തിൽ പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായ നിസ്സഹകരണവും യോഗം ചൂണ്ടിക്കാട്ടി.
ഗതാഗത പരിഷ്കരണവുമായി ബന്ധപ്പെട്ട മറ്റു സുപ്രധാന തീരുമാനങ്ങൾ റോഡ് നവീകരണം കഴിയുന്ന മുറയ്ക്ക് എല്ലാ വിഭാഗം പ്രതിനിധികളും ഉൾപ്പെടുന്ന പൊതുയോഗം വിളിച്ചു കൈക്കൊള്ളാം എന്ന തീരുമാനത്തിൽ യോഗം പിരിഞ്ഞു. നെടുവത്തൂർ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.ജ്യോതി അധ്യക്ഷത വഹിച്ചു.
കുളക്കട പഞ്ചായത്ത് സ്ഥിര സമിതി അധ്യക്ഷൻ കോട്ടയ്ക്കൽ രാജപ്പൻ, നെടുവത്തൂർ പഞ്ചായത്ത് സ്ഥിര സമിതി അധ്യക്ഷ എ.സൂസമ്മ, എസ്ഐ ടി.ജെ.ജയേഷ്, ജനമൈത്രി സിആർഒ കെ.വി.ഗോപകുമാർ, സ്പെഷൽ ബ്രാഞ്ച് എഎസ്ഐ ഒ.പി.മധു, അവലോകന സമിതി സെക്രട്ടറി ഡി.മാമച്ചൻ, ട്രഷറർ ബി.പ്രശാന്ത് കുമാർ, വിവിധ സംഘടന പ്രതിനിധികൾ എന്നിവർ പ്രസംഗിച്ചു.