ബസിലും പൊലീസ് സ്റ്റേഷനിലും അതിക്രമം: പ്രതി റിമാൻഡിൽ
Mail This Article
തേവലക്കര∙ കെഎസ്ആർടിസി ബസിലും പൊലീസ് സ്റ്റേഷനിലും അതിക്രമം കാട്ടിയ ആൾ റിമാൻഡിൽ. കൊല്ലം കൊട്ടുക്കൽ വയലാ ചരുവിള പുത്തൻവീട്ടിൽ ബി.രതീഷ് (33) ആണ് വെള്ളിയാഴ്ച വൈകിട്ട് ചവറ തെക്കുംഭാഗം പൊലീസ് സ്റ്റേഷനിലും കരുനാഗപ്പള്ളി–തെക്കുംഭാഗം–കൊല്ലം കെഎസ്ആർടിസി ബസിലും അക്രമം അഴിച്ചു വിട്ടത്.
ബസിൽ യാത്ര ചെയ്ത ഇയാൾ ബസിനുള്ളിൽ വനിതാ കണ്ടക്ടറോടും യാത്രക്കാരോടും അപമര്യാദയായി പെരുമാറി. പൊലീസിൽ വിവരം അറിയിച്ചതിനെത്തുടർന്നു സ്റ്റേഷനു സമീപം കോയിവിള പുല്ലിക്കാട് ജംക്‌ഷനിൽ ബസിൽ നിന്നു വൈകിട്ട് 5.30ന് ഇയാളെ കസ്റ്റഡിയിൽ എടുക്കാൻ ശ്രമിച്ചപ്പോൾ പൊലീസിനുനേരെ ആക്രമണം നടത്തി. തുടർന്നു കൂടുതൽ പൊലീസെത്തി ഇയാളെ സ്റ്റേഷനിലേക്കു മാറ്റുകയായിരുന്നു. സ്റ്റേഷനിലെത്തിയ ഇയാൾ സ്റ്റേഷൻ ഹൗസ് ഓഫിസറുടെ മുറിയുടെ വാതിൽ തകർക്കാനും പൊലീസിനെ ആക്രമിക്കാനും തുടങ്ങി.
തുടർന്നു ബലപ്രയോഗത്തിലൂടെ സെല്ലിലേക്കു മാറ്റിയെങ്കിലും അവിടെ ഉണ്ടായിരുന്ന ശുദ്ധജല പൈപ്പുകളും മറ്റും അടിച്ചു തകർത്തു. 50,000 രൂപയുടെ നാശനഷ്ടമാണു രതീഷ് പൊലീസ് സ്റ്റേഷനിൽ വരുത്തിയതെന്നു പൊലീസ് പറഞ്ഞു. ചില പൊലീസുകാർക്കു പരുക്കേറ്റിട്ടുണ്ട്. പൊതുമുതൽ നശിപ്പിച്ചതിനും ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തി ദേഹോപദ്രവം ഏൽപിച്ചതിനും ബസിൽ അതിക്രമം കാട്ടിയതിനും ഇയാൾക്കെതിരെ കേസെടുത്തു. ഇൻസ്പെക്ടർ ദിനേശ്കുമാർ, എസ്ഐമാരായ ശങ്കരനാരായണൻ, ഓമനക്കുട്ടൻ, എഎസ്ഐ രാജീവ്, സിപിഒമാരായ അഫ്സൽ, രതീഷ് എന്നിവരാണ് ഇയാളെ പിടികൂടിയത്.