അവാർഡ് വാങ്ങി ഭാരവാഹികൾ എത്തിയപ്പോൾ ക്ലബ് കെട്ടിടം റവന്യു അധികൃതർ സീൽ ചെയ്തു
Mail This Article
കൊട്ടാരക്കര∙ ജില്ലയിലെ മികച്ച ക്ലബ്ബിനുള്ള സംസ്ഥാന സർക്കാർ അവാർഡ് വാങ്ങി ഭാരവാഹികൾ എത്തിയപ്പോൾ ക്ലബ് കെട്ടിടം റവന്യു അധികൃതർ സീൽ ചെയ്ത നിലയിൽ. തലച്ചിറ വൈഎസ് നഗറിൽ പ്രവർത്തിക്കുന്ന യുവസാരഥി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ കെട്ടിടമാണ് വെട്ടിക്കവല വില്ലേജ് ഓഫിസ് ഉദ്യോഗസ്ഥരെത്തി സീൽ ചെയ്തത്. കഴിഞ്ഞ ശനിയാഴ്ചയാണ് ജില്ലയിലെ മികച്ച യൂത്ത് ക്ലബിനുള്ള സംസ്ഥാന യുവജന ക്ഷേമബോർഡിന്റെ അവാർഡ് മന്ത്രി സജി ചെറിയാനിൽ നിന്ന് ഭാരവാഹികൾ ഏറ്റുവാങ്ങിയത്.
കെട്ടിടം സർക്കാർ പുറംപോക്കിലാണെന്നാണെന്നും ആവശ്യപ്പെട്ടിട്ടും രേഖകൾ ഹാജരാകാത്ത സാഹചര്യത്തിലാണ് നടപടിയെന്നും കൊട്ടാരക്കര തഹസിൽദാർ പി.ശുഭൻ പറഞ്ഞു. എന്നാൽ 23 വർഷമായി ഇതേ സ്ഥലത്താണ് ക്ലബ് പ്രവർത്തിക്കുന്നതെന്നും തലച്ചിറ പാമ്പാടിക്കോട് വീട്ടിൽ സദാശിവൻ ഇഷ്ടദാനം നൽകിയ വസ്തുവിലാണ് പ്രവർത്തനമെന്നും ക്ലബ് ഭാരവാഹികൾ പറയുന്നു. നീതി തേടി ഹൈക്കോടതിയെ സമീപിക്കുമെന്നും ക്ലബ് പ്രസിഡന്റ് സജി തോമസ് പറഞ്ഞു. പിതൃസ്വത്തായി ലഭിച്ച ഭൂമിയാണെന്നും കുടുംബാംഗങ്ങൾക്ക് വീതം വച്ചപ്പോൾ അധികം കിടന്ന ഭൂമിയാണ് ക്ലബ് പ്രവർത്തനങ്ങൾക്ക് നൽകിയതെന്ന് പാമ്പാടിക്കോട് വീട്ടിൽ സദാശിവൻ പറഞ്ഞു.
അവാർഡ് ലഭിച്ച ദിവസം തന്നെ കെട്ടിടം സീൽ ചെയ്ത നടപടിയിൽ അസ്വാഭാവികത ഉണ്ടെന്നും രാഷ്ട്രീയ പ്രേരിതമാണ് നടപടിയെന്ന് ക്ലബ് പ്രസിഡന്റ് സജി തോമസ്, ഗ്രാമപ്പഞ്ചായത്തംഗം പി.സുരേന്ദ്രൻ, ലീഗൽ അഡ്വൈസർ ജയ്സൻ എന്നിവർ പറഞ്ഞു. താൽക്കാലിക കെട്ടിടത്തിൽ പ്രവർത്തിച്ച ക്ലബ് ആസ്ഥാനത്തിനായി ഈയിടെയാണ് പുതിയ കെട്ടിടം നിർമിച്ചത്. കെട്ടിട നിർമാണം അന്തിമ ഘട്ടത്തിൽ എത്തിയപ്പോഴാണ് റവന്യു വകുപ്പിന്റെ നടപടിയെന്നാണ് ആരോപണം.2012 മുതൽ രജിസ്ട്രേഷനോടെയാണ് ക്ലബ് പ്രവർത്തനം.