ADVERTISEMENT

കുളത്തൂപ്പുഴ∙ വലിയേലയിൽ കുത്തകപ്പാട്ട വ്യവസ്ഥ ലംഘിച്ചു കൈമാറ്റം ചെയ്ത ഭൂമിയുടെ പാട്ടം റദ്ദാക്കിയ പുനലൂർ തഹസിൽദാരുടെ നടപടി ശരിവച്ച് ഭൂമി റവന്യു വകുപ്പ് ഏറ്റെടുക്കാൻ പുനലൂർ ആർഡിഒ ബി.ശശികുമാർ ഉത്തരവിട്ടു. കൈമാറ്റം ചെയ്ത തിങ്കൾക്കരിക്കം വില്ലേജിലെ സർവേ നമ്പർ 884/1/4 ഉൾപ്പെട്ട 3 സെന്റിന്റെ കെപി 460 / 51 നമ്പരിലുള്ള കുത്തകപ്പാട്ടം റദ്ദാക്കിയ നടപടിയിൽ വാദികൾ സമർപ്പിച്ച അപ്പീൽ ആർഡിഒ തള്ളി. തഹസിൽദാരുടെ നടപടി ശരിവച്ച ശേഷം കുടിശിക 4355 രൂപ ഈടാക്കാൻ തിങ്കൾക്കരിക്കം വില്ലേജ് ഒ‌ാഫിസർക്ക് ആർഡിഒ നിർദേശം നൽകി. 

ഇതേ തുടർന്ന് ഇന്നലെ രാവിലെ വിവാദ ഭൂമിയിലേക്കുള്ള വഴിയിൽ കരിങ്കല്ലുകൾ ഇറക്കി മാർഗതടസ്സം സൃഷ്ടിച്ചവരും നാട്ടുകാരും തമ്മിൽ സംഘർഷം ഉണ്ടായി. പൊലീസ് ഇടപെടലിൽ ഇരുകൂട്ടരേയും മാറ്റിയ ശേഷം റോഡിൽ തടസ്സമായി ഇറക്കിയ കരിങ്കല്ലുകൾ നാട്ടുകാർ നീക്കം ചെയ്തു. വിഷയത്തിൽ ഇടപെട്ട ഗ്രാമപ്പഞ്ചായത്തംഗം സിസിലി ജോബ് അടക്കമുള്ളവരെ അപമാനിക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്തെന്ന പരാതിയിൽ എൻസിപി മണ്ഡലം പ്രസിഡന്റ് കൂടിയായ പ്ലാവിള ഹാഷിമിന് എതിരെ പൊലീസ് കേസെടുത്തു. 

കുത്തകപ്പാട്ട ഭൂമിയിൽ വലിയേലയിൽ പഞ്ചായത്ത് റോഡ് പണിയുന്നതിലുള്ള തർക്കത്തെ തുടർന്നാണു വാദികളായ വലിയേല ഹസീന മൻസിലിൽ അബ്ദുൽ കരീം, കുളത്തൂപ്പുഴ പ്ലാവിള വീട്ടിൽ ഹാഷിം എന്നിവർ അപ്പീൽ നൽകിയത്. കുത്തകപ്പാട്ട ഭൂമി ഒഴിപ്പിച്ചു പഞ്ചായത്ത് റോഡ് പണിയുന്ന വിഷയവുമായി ബന്ധപ്പെടുത്തി പരാതി പരിശോധിക്കേണ്ടതില്ലെന്നും ആർഡിഒ നിർദേശിച്ചു.

ഭൂമിയുമായി ബന്ധപ്പെട്ട് കോടതി വിധിയുണ്ടെന്ന് അപ്പീൽ നൽകിയവരുടെ അവകാശവാദം രേഖകൾ ഹാജരാക്കാത്തതിനാൽ തള്ളി. ഭരണസ്വാധീനം ദുരുപയോഗപ്പെടുത്തി നാട്ടുകാരെയും തന്നെയും സമൂഹമധ്യത്തിൽ അധിഷേപിച്ചവർക്ക് എതിരെ നിയമനടപടി വേണമെന്നും എൻസിപി നേതൃത്വം ഇക്കാര്യത്തിൽ നടപടി എടുക്കണമെന്നും ഗ്രാമപ്പഞ്ചായത്തംഗം സിസിലി ജോബ് ആവശ്യപ്പെട്ടു. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com